ആലപ്പുഴയില്‍ 14 വയസുകാരനെ പൊലീസ് മർദ്ദിച്ചതായി പരാതി
November 11 | 12:00 PM
ആലപ്പുഴ: ആലപ്പുഴയില്‍ 14 വയസുകാരനെ പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി മർദ്ദിച്ചു. ഇതര സംസ്ഥാന തൊഴിലാളിയുടെ മകനെയാണ് മർദ്ദിച്ചത്. പതതാം ക്ളാസ് വിദ്യാർത്ഥിയാണ്. മുതുകിൽ ചവിട്ടുകയും ലാത്തികൊണ്ട് കൈയിൽ അടിക്കുകയും ചെയ്തു. വാഹനാപകടവുമായി ബന്ധപ്പെട്ടാണ് കുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചുവരുത്തിയത്.ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. കുട്ടിയെ 6 മണിക്കൂർ കസ്റ്റഡിയിൽ വെച്ചുവെന്നും മാതാപിതാക്കളെ കാണാൻ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. പരിക്കേറ്റ കുട്ടി ചെട്ടികാട് ഗവ. ആശുപത്രിയിൽ ചികിത്സ തേടി. കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ടെന്ന് ചികിത്സിച്ച ഡോക്ടർ അറിയിച്ചു. എന്നാല്‍, പ്രായപൂർത്തിയാകാത്ത ആളാണെന്ന് അറിയില്ലെന്നാണ് പൊലീസിന്റെ വിചിത്ര ന്യായീകരണം. പരാതിയിൽ അന്വേഷണം നടത്തുമെന്ന് ശിശുക്ഷേമ സമിതി ചെയർപേഴ്സൺ ഡോ. ബി വസന്തകുമാരി അറിയിച്ചു. സ്റ്റേഷനിലെ ക്യാമറ ഇല്ലാത്ത സ്ഥലത്ത് എത്തിച്ചായിരുന്നു മർദ്ദനമെന്നാണ് പരാതി. ഒരു പെൺകുട്ടി ഓടിച്ച സ്കൂട്ടറിൽ കുട്ടിയുടെ സ്കൂട്ടർ ഇടിച്ചതിനാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്ന് വീട്ടുടമ ജയ പറയുന്നു. തന്റെ ഭാഗത്താണ് പിഴവെന്ന് പെൺകുട്ടി പൊലീസിനോട് സമ്മതച്ചിട്ടും പോലീസ് കുട്ടിയെ മർദ്ദിച്ചെന്ന് ജയ പറയുന്നു.