കരുണാകരന്റെ മകനെ സംഘിയാക്കാൻ ആരും മെനക്കെടേണ്ട; രാഹുൽ ഗാന്ധിക്കൊപ്പം നടന്നത് ബിജെപിയിൽ ചേരാനല്ലെന്ന് കെ മുരളീധരൻ
April 4 | 03:56 PM
കോഴിക്കോട്: ബിജെപിയിൽ ചേരുന്നുവെന്ന പ്രചരണങ്ങൾക്കെതിരെ പ്രതികരിച്ച് കെ മുരളീധരൻ എം പി. ഏതൊരു പ്രതികൂല സാഹചര്യത്തിലും കോൺഗ്രസ് പ്രസ്ഥാനത്തിൽ അടിയുറച്ച് നിൽക്കും. എത്ര അപമാനിക്കാൻ ശ്രമിച്ചാലും കോൺഗ്രസിന്റെ സാധാരണ പ്രവർത്തകനായി തുടരും. രാഹുൽ ഗാന്ധിയോടൊപ്പം നടന്നത് ബിജെപിയിൽ ചേരാനല്ല. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചരണങ്ങൾക്ക് പിന്നിലെന്നും കെ മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.
ബിജെപിയിൽ ചേർന്ന് ലഭിക്കുന്ന കേന്ദ്ര മന്ത്രിസ്ഥാനത്തേക്കാൾ എനിക്ക് അഭിമാനം സാധാരണ കോൺഗ്രസ് പ്രവർത്തകനാകുന്നതാണ്. കെ കരുണാകരന്റെ മകനെ സംഘിയാക്കാൻ ആരും മെനക്കെടണ്ട. മതേതര നിലപാടുകൾ എന്നും ഹൃദയത്തോടെ ചേർത്തു പിടിച്ചിട്ടുണ്ട്. അത് കേരളത്തിലെ ജനങ്ങൾക്കറിയാം.വൈക്കം സത്യാഗ്രഹ ശതാബ്ദിയിൽ പ്രസംഗിക്കാൻ ക്ഷണിക്കാത്തതിൽ കെ മുരളീധരൻ നേതൃത്വത്തോട് അതൃപ്തി അറിയിച്ചിരുന്നു. അവഗണന തുടരുകയാണെങ്കിൽ പ്രവർത്തിക്കാനില്ലെന്ന് കാണിച്ച് കെപിസിസിക്ക് ആണ് മുരളീധരൻ പരാതി നൽകിയത്. ആദ്യം കെപിസിസി പ്രസിഡന്റ് കെ സുധാകരന് പ്രസംഗിച്ചു പിന്നാലെ യുഡിഎഫ് കൺവീനർ എം എം ഹസനും പ്രസംഗിച്ചു. പിന്നീട് രമേശ് ചെന്നിത്തല, വി ഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരെല്ലാം പ്രസംഗിച്ചിട്ടും
മുൻ പിസിസി അദ്ധ്യക്ഷനായ തനിക്ക് അവസരം ലഭിച്ചില്ലെന്ന് കെ മുരളീധരൻ പരാതിപ്പെട്ടിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
നട്ടാൽ കുരുക്കാത്ത പിതൃശൂന്യമായ നുണകളാണ് ചിലർ എനിക്കെതിരെ പ്രചരിപ്പിക്കുന്നത്. കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചാരവേലകൾക്ക് ചുക്കാൻ പിടിക്കുന്നത്. Rahul Gandhi യോടൊപ്പം 495 കിലോമീറ്റർ കേരളം മുഴുവൻ ഞാൻ കാൽനടയായി സഞ്ചരിച്ചത് ബിജെപിയിൽ ചേരാനല്ല. അദ്ദേഹത്തിന്റെ നേതൃത്വത്തോടുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്. ഏതൊരു പ്രതികൂല സാഹചര്യത്തിലും കോൺഗ്രസ് പ്രസ്ഥാനത്തിൽ അടിയുറച്ചു നിൽക്കും. എത്ര അപമാനിക്കാൻ ശ്രമിച്ചാലും കോൺഗ്രസിന്റെ സാധാരണ പ്രവർത്തകനായി തുടരും. ത്രിപുരയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ഞാൻ പറഞ്ഞത്.അതിന്റെ പേരിൽ വേട്ടയാടാൻ നോക്കണ്ട. സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതു പോലെ ബിജെപിയിൽ ചേർന്നു ലഭിക്കുന്ന കേന്ദ്ര മന്ത്രിസ്ഥാനത്തെക്കാൾ എനിക്ക് അഭിമാനം സാധാരണ കോൺഗ്രസ്സ് പ്രവർത്തകൻ ആകുന്നതാണ് .അതു കൊണ്ട് കെ. കരുണാകരന്റെ മകനെ സംഘിയാക്കാൻ ആരും മെനക്കെടണ്ട.മതേതര നിലപാടുകൾ എന്നും ഹൃദയത്തോടെ ചേർത്തു പിടിച്ചിട്ടുണ്ട്. അത് കേരളത്തിലെ ജനങ്ങൾക്കറിയാം.