ഇ.പി.ജയരാജന്റെ ചിറകരിയാൻ തീരുമാനിച്ചത് പിണറായി: കെ.എംഷാജി
December 27 | 01:57 PM
വയനാട്: ഇ.പി.ജയരാജന്റെ ചിറകരിയാൻ തീരുമാനിച്ചത് പിണറായിയെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി. ഇ.പിക്കെതിരെയുള്ള പരാതി പിണറായിയുടെ നിർദ്ദേശപ്രകാരമാണ്. പിണറായിക്ക് എതിരെ നിൽക്കുന്നവരുടെ അവസ്ഥയാണിതെന്നും കെ.എം ഷാജി പറഞ്ഞു. വയനാട് അഞ്ചാം മൈൽ കെല്ലൂരിൽ മുസ്ലീം ലീഗ് അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കെ.എം.ഷാജി.
'ഇത്, പുതിയ വിഷയമല്ല. എത്രയോ വർഷമായി കുന്നിടിക്കൽ നാടറിഞ്ഞിട്ട്. കോടിക്കണക്കിന് രൂപ നിക്ഷേപിച്ച ചെയ്ത പദ്ധതിയാണ്. അതിന് എല്ലാ അനുമതിയും കൊടുത്തത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യയാണ്. ഇ.പിയുടെ ചിറകരിയാൻ പിണറായി വിജയൻ മൂലക്കിരുത്തിയ പി ജയരാജനെ കൊണ്ടുവന്നിരിക്കയാണിപ്പോൾ. എന്നിട്ട് പി ജയരാജൻ പുതിയ കണ്ടുപിടിത്തം പോലെ പഴയ പരാതി പുതിയതാക്കി കൊണ്ടുവന്ന് കൊടുത്തിരിക്കുകയാണ്. പിണറായി വിജയന് പറ്റാതായാൽ ഇതാണ് എല്ലാവരുടേയും സ്ഥിതി. അത് പിണറായിയുടെ ശൈലിയാണ്'- ഷാജി പറഞ്ഞു.
അതേസമയം ഇ.പി.ജയരാജൻ വിവാദത്തിലെ നിലപാട് സംബന്ധിച്ച് ലീഗിനുള്ളിൽ ഭിന്നത നിലനിൽക്കുന്നുണ്ട്. ഇ.പി.ജയരാജനെതിരായുള്ള സാമ്പത്തിക ആരോപണം സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. എന്നാല്‍ ഇതിനെ തള്ളി കെ.എം.ഷാജിയും കെ.പി.എ.മജീദും രംഗത്തെത്തി. വിഷയം സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യമല്ലെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.