'കേരളം അഭിമാനകരമായ സാമ്പത്തിക വളർച്ച നേടി'; ഗവർണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം
January 23 | 06:39 PM
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ വിവരിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്. അഭിമാനകരമായ സാമ്പത്തിക വളര്‍ച്ച സംസ്ഥാനം നേടിയെന്നും സുസ്ഥിര വികസനത്തില്‍ കേരളം മുന്നിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു. സാമൂഹിക ശാക്തീകരണത്തില്‍ സംസ്ഥാനം മാതൃകയാണ്. അതിദാരിദ്രം ഒഴിവാക്കാന്‍ സംസ്ഥാനം ശ്രദ്ധേയ പരിശ്രമം നടത്തുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രതിസന്ധികള്‍ക്കിടയിലും കേരളം സാമ്പത്തിക വളര്‍ച്ച കൈവരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും ദരിദ്രരുടെ കൈപിടിച്ചുയർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധം. തൊഴിൽ ഇല്ലായ്മ ഇല്ലാതാക്കാൻ സർക്കാർ ശ്രമം. നിയമസഭയുടെ നിയമ നിർമാണ അധികാരം സംരഷിക്കപ്പെടണമെന്ന് ഗവർണർ പറഞ്ഞു. ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മതേതരത്വം ഉൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിടുന്നതായും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചര്‍ച്ച നടക്കും തുടര്‍ന്ന് മൂന്നിനാണ് ബജറ്റ് അവതരണം നടക്കുക. ആറുമുതല്‍ എട്ടുവരെ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22 വരെ 2023-24 വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ചചെയ്ത് പാസാക്കുന്നതിനായി സമ്മേളനം നീക്കിവെച്ചിട്ടുണ്ട്.
ഈ സാമ്പത്തികവര്‍ഷത്തെ അന്തിമ ഉപധനാഭ്യര്‍ഥനകളെയും ബജറ്റിനെയും സംബന്ധിക്കുന്ന രണ്ട് ധനവിനിയോഗ ബില്ലുകള്‍ ഈ സമ്മേളനത്തിൽ പാസാക്കും. ഇന്നത്തെ ഗവര്‍ണറുടെ നയപ്രഖ്യാപനം കഴിഞ്ഞാല്‍ ബുധനാഴ്ച ഒരുദിവസം മാത്രമാണ് ജനുവരിയില്‍ സഭയുണ്ടാകുക. ബാക്കിദിവസം അവധിയായിരിക്കും. ഫെബ്രുവരി ഒന്നിന് വീണ്ടും തുടങ്ങുന്ന സമ്മേളനം പത്തിന് അവധിയിലേക്ക് കടക്കും.