ത്രിപുരയിൽ വോട്ടെടുപ്പ് ഇന്ന്; കനത്ത സുരക്ഷ
February 16 | 01:05 PM
അഗർത്തല: ത്രിപുരയിൽ ഇന്ന് വോട്ടെടുപ്പ്. 60 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുക. രാവിലെ ഏഴുമുതൽ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ്.തെരഞ്ഞെടുപ്പിന് മുന്നോടിയായി കനത്ത സുരക്ഷാവലയത്തിലാണ് സംസ്ഥാനം. അയൽ സംസ്ഥാനങ്ങളായ അസമിലേക്കും മിസോറമിലേക്കുമുള്ള അതിർത്തികൾ കഴിഞ്ഞദിവസം അടച്ചിരുന്നു.രാത്രി പത്തുമുതൽ രാവിലെ ആറുവരെ 144 പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെണ്ണൽ നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങൾക്കൊപ്പം മാർച്ച് രണ്ടിനാണ്. അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റന്നാൾ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്. സംഘർഷ മേഖലകളായ ബിശാൽഘട്ട്, ഉദയ്പൂർ,മോഹൻപൂർ അടക്കമുള്ള ഇടങ്ങളിൽ അർധ സൈനിക വിഭാഗത്തെ വിന്യസിച്ചു.
തെരഞ്ഞെടുപ്പ് നടത്തിപ്പിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെടൽ നടത്തുന്നുവെന്ന് ആരോപിച്ച് സിപിഐഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സംസ്ഥാന തെരഞ്ഞെടുപ്പ് അതോറിറ്റി അംഗങ്ങളുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും അമിത് ഷാ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് കോൺഗ്രസും ചൂണ്ടിക്കാട്ടി. ത്രിപുരയില്‍ ബി.ജെ.പി എക്കാലത്തെയും മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞു.