കുട്ടനാട്ടിലെ പാർട്ടി മരവിച്ചു കിടക്കുകയാണ്, ചെറിയ പിശകുണ്ട്, ആ പ്രശ്നം എനിക്കറിയാം, അതൊക്കെ മാറ്റും: എം.വി ഗോവിന്ദൻ
March 12 | 10:10 PM
ആലപ്പുഴ: പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്ന് സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിപിഎമ്മിൽ വിഭാഗീയ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതിന്റെ പേരിൽ പാർട്ടി വിട്ടു പോയവരെ തിരിച്ചു കൊണ്ടുവരുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. മാറി നിൽക്കുന്നവരെ ഒപ്പം നിർത്തും. കുട്ടനാട്ടിൽ സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ.
കഴിഞ്ഞ കാലത്തെ വിഭാഗീയതയുടെ ഭാഗമായി പാർട്ടിയിൽ നിന്ന് തഴയപ്പെട്ട കഴിവുറ്റവരെ തിരിച്ച് കൊണ്ടുവരും. അതിൽ ചിലർക്ക് പ്രയാസമുണ്ടെങ്കിൽ പാർട്ടി ഗൗനിക്കില്ല. ജനങ്ങളെ മറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ല. നന്നായി പ്രവർത്തിച്ചാൽ പാർട്ടി നിലനിൽക്കും. ഇല്ലെങ്കിൽ ഉപ്പുനിലം പോലെയാകും. കുട്ടനാട്ടിലെ പാർട്ടി മരവിച്ചു കിടക്കുകയാണ്. കുട്ടനാടിന് ചെറിയ പിശകുണ്ട്. ആ പ്രശ്നം എനിക്കറിയാം. അതൊക്കെ മാറ്റും. തെറ്റായ ഒരു പ്രവണതയും വച്ച് പൊറുപ്പിക്കുന്ന പാർട്ടിയല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും അദ്ദേഹം പറഞ്ഞു. ശരിയല്ലാത്ത നിലപാട് ആര് സ്വീകരിച്ചാലും വിട്ടുവീഴ്ചയില്ല. ജനാധിപത്യ കേന്ദ്രീകരണ തത്വമാണ് പാർട്ടി നയം. നയത്തെ വെല്ലുവിളിച്ചാൽ നടക്കാൻ പോകുന്നില്ല. പാർട്ടിയുടെ ആൾരൂപം പാർട്ടി മെമ്പർമാരാണ്. ശരിയായ പ്രവർത്തനം നടന്നാൽ തഴച്ച് വളരും. ശരിയല്ലാത്ത പണി കൊണ്ട് പാർട്ടി കെട്ടിപ്പടുത്താൽ ഉപ്പ് വച്ച നിലം പോലെ ഗ്രാഫ് താഴും. തിരുത്തിയേ പറ്റു, തിരുത്തി മുന്നോട്ടു പോകാനാണ് തീരുമാനം അതിൽ വ്യക്തി ഒരു പ്രശ്നമേയല്ല. ജനങ്ങളാണ് അവസാന വാക്ക്, അതിനു മുകളിൽ ഒരാളും പറക്കേണ്ട. ജനങ്ങൾക്കൊപ്പം നിൽക്കുകയും, ജനങ്ങളെ നയിക്കുകയും ചെയ്യുക എന്നതാണ് ചുമതലയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.