യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരായ അച്ചടക്ക നടപടി പിന്‍വലിച്ചു; തീരുമാനം ദേശീയ കമ്മിറ്റിയുടേത്
March 3 | 12:04 PM
ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ എന്‍എസ് നുസൂര്‍, എസ് എം ബാലു എന്നിവര്‍ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയുടേതാണ് തീരുമാനം. ഇക്കാര്യം കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി പുഷ്പലത സിബി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പിലിനെ അറിയിച്ചു. സംഘടനാ അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടികാട്ടിയാണ് എന്‍.എസ് നുസൂര്‍, എസ്.എം ബാലു എന്നിവര്‍ക്കെതിരെ നടപടിയെടുത്തത്. ഇരുവരേയും ഉപാധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കുകയായിരുന്നു.
വിമാനത്തില്‍വെച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തില്‍, യൂത്ത് കോണ്‍ഗ്രസിന്റെ ആസൂത്രണം തെളിയിക്കുന്ന വാട്സ് ആപ്പ് ചാറ്റ് ചോര്‍ന്നിരുന്നു. പിന്നില്‍ നുസൂറും ബാലുവുമായിരുന്നുവെന്ന ആരോപണവും ഉയർന്നു. ഇതിനെ പ്രതിരോധിച്ചുകൊണ്ട് സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നുസൂറും ബാലുവും ദേശീയ നേതൃത്വത്തില്‍ പരാതി നല്കി. പിന്നാലെയാണ് നടപടി.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനെതിരെയും കത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. വിവരങ്ങള്‍ ചോരുന്നത് സംസ്ഥാന പ്രസിഡന്റ് ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്നും വിഷയത്തില്‍ ദേശീയ നേതൃത്വം അന്വേഷണം നടത്തണമെന്നുമായിരുന്നു കത്തിലെ ആവശ്യം. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിനെതിരെ റിയാസ് മുക്കോളി, എന്‍എസ് നുസൂര്‍, എസ്ജെ പ്രേം രാജ്, എസ്എം ബാബു എന്നീ നേതാക്കളുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. നാല് വൈസ് പ്രസിഡന്റുമാരും നാല് ജനറല്‍ സെക്രട്ടറിമാരും ഒപ്പിട്ട കത്താണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസന് നല്‍കിയത്. സംസ്ഥാന ഉപാധ്യക്ഷന്‍ ശബരീനാഥ് അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തിലായിരുന്നു ദേശീയ നേതൃത്വത്തോട് ഇടപെടല്‍ ആവശ്യപ്പെട്ടത്.വാട്സാപ്പ് ഗ്രൂപ്പിലെ കെ എസ് ശബരീനാഥന്റെ ആഹ്വാന പ്രകാരമാണ് വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം നടന്നതെന്ന് തെളിയിക്കുന്ന വാട്സാപ്പ് ചാറ്റുകളായിരുന്നു പുറത്ത് വന്നത്.