ഹർത്താൽ കേസ്: പിഎഫ്ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ തിങ്കളാഴ്ച്ചയോടെ പൂർത്തിയാക്കുമെന്ന് മന്ത്രി കെ രാജൻ
January 22 | 04:27 PM
തിരുവനന്തപുരം: ഹർത്താൽ കേസിൽ പിഎഫ്ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നാളെത്തന്നെ പൂർത്തിയാക്കുമെന്ന് റവന്യു മന്ത്രി കെ.രാജൻ. ആഭ്യന്തര വകുപ്പിന്റെ നിർദേശ പ്രകാരമാണ് റവന്യൂ വകുപ്പിന്റെ നടപടികൾ പുരോഗമിക്കുന്നത്. ഹർത്താൽ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും ഭാരവാഹികളുടെ വീടുകളിലും അടക്കം 208 കേന്ദ്രങ്ങളിൽ റവന്യൂ വകുപ്പ് കണ്ടുകെട്ടൽ നടപടി പൂർത്തിയാക്കി.
പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടുന്ന നടപടികള്‍ റവന്യൂവകുപ്പ് ആരംഭിച്ചെങ്കിലും വീടുകളില്‍നിന്നും ആളുകളെ ഒഴിപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും. ജപ്തി നോട്ടീസ് നൽകിയിട്ടുള്ളവർക്ക് വീട് ഒഴിയാൻ സമയം അനുവദിച്ചിട്ടുണ്ട്. റവന്യൂ റിക്കവറി നിയമത്തിലെ 36 -) വകുപ്പ് പ്രകാരം നോട്ടീസ് നൽകി സ്വത്തുക്കൾ സർക്കാർ അധീനതയിലാക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്. വീടിന്റെയും സ്ഥലത്തിന്റെയും വില നിർണയിച്ച ശേഷമാകും ലേല നടപടികളിലേക്ക് നീങ്ങുക. കുടിശ്ശിക തുക ഈടാക്കാനുള്ള വസ്തുക്കൾ മാത്രമേ ജപ്തി ചെയ്യുകയുള്ളൂ എന്നാണ് വിവരം. ജപ്തി ചെയ്ത സ്ഥാവര ജംഗമ വസ്തുക്കളുടെ പട്ടിക തയ്യാറാക്കി സ്ഥലത്ത് പതിക്കുകയും പകർപ്പ് കുടിശ്ശികക്കാരന് കൈമാറുകയും ചെയ്യും. ചില ജില്ലകളിലെ ഏതാനും കേന്ദ്രങ്ങളിൽ മാത്രമാണ് ഇനി നടപടികൾ ശേഷിക്കുന്നത്.ഏത് കേസിലും കോടതി നിർദേശത്തോടെയേ റവന്യൂ റിക്കവറി നടപ്പാക്കാനാകൂ എന്ന് മന്ത്രി കെ രാജൻ പ്രതികരിച്ചു.