മികച്ച വനിത എഞ്ചിനീയർമാരെ സൃഷ്ടിക്കാൻ 'ഷീ'
November 17 | 05:32 AM
മികച്ച വനിത എഞ്ചിനീയർമാരെ സൃഷ്ടിക്കാൻ 'ഷീ'
തൊഴിൽ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന വനിത എഞ്ചിനീയർമാരെ സൃഷ്ടിക്കാൻ സ്കീം ഫോർ ഹെർ എംപവർമെന്റ് (ഷീ) പദ്ധതിയുമായി സംസ്ഥാന സർക്കാർ. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 18ന് രാവിലെ 11 മണിക്ക് കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും.
സംതൃപ്ത വ്യക്തിത്വമുള്ള വനിത എഞ്ചിനീയർമാരെ സൃഷ്ടിക്കാൻ കണ്ണൂർ ഗവ. എഞ്ചിനീയറിങ്ങ് കോളേജിൽ 2019ൽ ആരംഭിച്ച പദ്ധതിയാണ് ഷീ. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ, യുകെ-ഇന്ത്യ എഡ്യൂക്കേഷൻ ആന്റ് റിസർച്ച് ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായുള്ള പരിശീലനത്തിൽ നിർദേശിക്കുന്ന ചേഞ്ച് മാനേജ്മന്റ് പരിപാടിയുടെ ഭാഗമായാണ് കോളേജിൽ ഇത് നടപ്പാക്കിയത്. പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക, സാങ്കേതിക മേഖലയിലെ വെല്ലുവിളികൾ ഏറ്റെടുക്കാനും നേതൃപാടവം ആർജിക്കാനും പ്രാപ്തരാക്കുക എന്നിവയും ഷീയുടെ ലക്ഷ്യമാണ്.
പദ്ധതി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഒമ്പത് ഗവ. എഞ്ചിനീയറിംഗ് കോളജുകളിലേക്കും 51 ഗവ. പോളിടെക്നിക്കുകളിലേക്കും വ്യാപിപ്പിക്കും. ഇതിലൂടെ മിടുക്കരായ വനിതാ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മ രൂപീകരിച്ചാണ് ഷീയുടെ തുടർ പ്രവർത്തനങ്ങൾ നടത്തുക. ഉദ്ഘാടന ചടങ്ങിൽ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ ഡയറക്ടർ ഡോ. ടി പി ബൈജു ബായി പങ്കെടുക്കും.
സ്കൂൾ കുട്ടികളുടെ ഗവേഷണത്തിനായി എസ് എസ് കെ യുടെ ശാസ്ത്രപഥം
വിദ്യാർഥികളിൽ ശാസ്ത്രബോധം വളർത്താനും പുതിയ ആശയങ്ങൾ കണ്ടെത്തി ഗവേഷണം നടത്താനും അവസരമൊരുക്കി സമഗ്ര ശിക്ഷ കേരള (എസ് എസ് കെ)യുടെ ശാസ്ത്രപഥം പദ്ധതി. 'ശാസ്ത്രപഥം', കെ ഡിസ്കിന്റെ 'യങ്ങ് ഇന്നവേറ്റേഴ്സ്' എന്നീ പദ്ധതികൾ സംയോജിപ്പിച്ചാണ് എസ് എസ് കെ ശാസ്ത്രപഥം വൈ ഐ പി നടപ്പാക്കുന്നത്.
എട്ട്, ഒമ്പത്, 11 ക്ലാസുകളിലെ വിദ്യാർഥികൾക്കായാണ് സ്കൂളുകളിൽ പദ്ധതി നടപ്പാക്കുന്നത്. പെൺകുട്ടികൾ, പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾ, മത്സ്യത്തൊഴിലാളികളുടെ മക്കൾ തുടങ്ങിയവരുടെ പങ്കാളിത്തം ഇതിൽ ഉറപ്പാക്കും. പദ്ധതിയിൽ കുട്ടികൾക്ക് 22 വിഷയങ്ങളാണ് നൽകുക. ഇതിൽ നിന്നും താൽപര്യമുള്ളവ തിരഞ്ഞെടുത്ത് ഗവേഷണം നടത്താം. കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ സ്ഥാപനങ്ങൾ കുട്ടികളുടെ ഗവേഷണ പ്രൊജക്ടുകൾക്ക് വേണ്ട സാങ്കേതിക, സാമ്പത്തിക സഹായം നൽകാനും മെന്റർമാരാകാനും തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്. മൂന്നു വർഷം വരെയുള്ള തുടർ പ്രവർത്തനവും സഹായവുമാണ് ഇത്തരം സ്ഥാപനങ്ങൾ നൽകുക. പൊതു വിദ്യാലയങ്ങളിലെ എട്ട്, ഒമ്പത്, 11 ക്ലാസുകളിലെ കുട്ടികൾക്ക് ഇതിൽ ഒറ്റയ്ക്ക് രജിസ്റ്റർ ചെയ്യാം. എന്നാൽ മൂന്ന് കുട്ടികൾ ചേർന്നുള്ള ഗ്രൂപ്പുകൾക്കാണ് തീം അപ് ലോഡ് ചെയ്യാനാകുക. സ്കൂൾ തലത്തിൽ ഓൺലൈൻ രജിസ്ട്രേഷൻ നവംബർ 20നകം പൂർത്തിയാക്കും. മികച്ച പ്രൊജക്ട് സമർപ്പിക്കുന്ന ഗ്രൂപ്പിന് ഉപജില്ലാതലത്തിൽ ദ്വിദിന ഓറിയന്റേഷൻ നൽകും. പിന്നീട് ജില്ലാ, സംസ്ഥാന തലത്തിൽ വിവിധ പരിശീലനങ്ങൾ നൽകും. ചുറ്റുമുള്ള പ്രശ്നങ്ങൾ നിരീക്ഷിക്കാനും കണ്ടെത്തിയ പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കാനും തുടർ ഗവേഷണം നടത്തി പുതിയ ആശയങ്ങളിൽ എത്തിച്ചേരാനും കുട്ടികൾക്ക് ഇതിലൂടെ സാധിക്കും. ഇതിനായി സ്കൂൾ തലത്തിൽ ശാസ്ത്രരംഗം കോ ഓർഡിനേറ്റർ, ഐ ടി കോ ഓർഡിനേറ്റർ, ഹയർസെക്കണ്ടറിയിൽ തെരഞ്ഞെടുത്ത ഒരു അധ്യാപകൻ എന്നിവർ ഫെസിലിറ്റേറ്റർമാരായി പ്രവർത്തിക്കും.
ഇതിന്റെ ഭാഗമായി സമഗ്ര ശിക്ഷാ കേരള സംഘടിപ്പിച്ച വൈ ഐ പി ശാസ്ത്രപഥം ജില്ലാതല ഏകദിന ശിൽപശാല ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി എ ശശീന്ദ്ര വ്യാസ് ഉദ്ഘാടനം ചെയ്തു. എസ് എസ് കെ ജില്ലാ കോ ഓർഡിനേറ്റർ ഇ സി വിനോദ് അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡി പി ഒ ടി പി അശോകൻ, ശാസ്ത്ര രംഗം ജില്ലാ കൺവീനർ കെ പി വിനോദ് കുമാർ, പയ്യന്നൂർ ബി പി സി കെ സി പ്രകാശ്, ബി ആർ സി ട്രെയിനർ വൈ പ്രദീപ്, കെ ഡിസ്ക് ജില്ലാ കോ ഓർഡിനേറ്റർ ജീൻഷ രാജീവ് എന്നിവർ പങ്കെടുത്തു.
കതിരൂരിലുണ്ട്, കണക്റ്റ് ടു സക്സസ്
തൊഴിലന്വേഷകർക്ക് പ്രതീക്ഷയേകി കതിരൂർ ഗ്രാമപഞ്ചായത്തിന്റെ 'കണക്റ്റ് ടു സക്സസ്'. അഭ്യസ്തവിദ്യർക്ക് ജോലി ഉറപ്പാക്കാൻ പഞ്ചായത്ത് ആരംഭിച്ച പി എസ് സി പരിശീലന കേന്ദ്രമാണ് ഉദ്യോഗാർഥികൾക്ക് സർക്കാർ ജോലി നേടാനുള്ള വഴി തുറക്കുന്നത്.
യുവ തലമുറക്ക് മികച്ച ജോലി ലഭിക്കാൻ സഹായിക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. അതിനായാണ് കതിരൂർ ടൗണിൽ പരിശീലന കേന്ദ്രം ആരംഭിച്ചത്. തൊഴിലന്വേഷകരുടെ കൂട്ടായ്മ സജീവമാക്കി കൃത്യമായ മാർഗനിർദേശങ്ങൾ നൽകുന്നു. ഞായർ, ചൊവ്വ ഒഴികെ ആഴ്ചയിൽ അഞ്ചു ദിവസമാണ് പരിശീലനം. രാവിലെ പത്ത് മുതൽ ഒരു മണി വരെയാണ് ക്ലാസ്. നിലവിൽ അൻപതോളം പേർ പരിശീലനം നേടുന്നുണ്ട്. പി എസ് സിയുടെ പുതിയ രീതി അനുസരിച്ച് ഓരോ വിഭാഗത്തിനും പ്രാഥമിക പരീക്ഷയ്ക്ക് ആവശ്യമായ സിലബസിന്റെ അടിസ്ഥാനത്തിലാണ് ക്ലാസെടുക്കുന്നത്. ഗണിതം, ഇംഗ്ലീഷ് വിഷയങ്ങളിൽ പ്രഗത്ഭരുടെ ക്ലാസുകളും മറ്റ് വിഷയങ്ങൾക്ക് ഗസ്റ്റ് അധ്യാപകരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്. പ്രയാസമുള്ള പാഠഭാഗങ്ങൾ പഠിപ്പിക്കാൻ ഉച്ചക്ക് ശേഷം മോണിറ്ററിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൂട്ടായ പഠനം നടക്കും. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ പി റംസീനയുടെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മിറ്റിക്കാണ് പദ്ധതിയുടെ ഏകോപന ചുമതല.
2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 80,000 രൂപ പഞ്ചായത്ത് കേന്ദ്രത്തിനായി മാറ്റിവെച്ചിരുന്നു. അതിനാൽ പഠിതാക്കളിൽ നിന്നും മാസത്തിൽ 500 രൂപ മാത്രമാണ് ഈടാക്കുന്നത്. വൻ തുക ഫീസായി വാങ്ങുന്ന സ്വകാര്യ കേന്ദ്രങ്ങളിൽ പരിശീലനത്തിന് പോകാൻ സാധിക്കാത്തവർക്ക് പഞ്ചായത്തിന്റെ ഈ ഉദ്യമം ആശ്വാസമാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി പി സനിൽ പറഞ്ഞു. പ്രവേശനത്തിന് ഫോൺ : 9656597281
ആരോഗ്യ മന്ത്രിയുടെ പരിപാടികൾ 24ലേക്ക് മാറ്റി
നവംബർ 16ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യാനിരുന്ന ജില്ലയിലെ വിവിധ പരിപാടികൾ നവംബർ 24ലേക്ക് മാറ്റി. എരിപുരം പഴയങ്ങാടി താലൂക്ക് ആശുപത്രി അതിഥി തൊഴിലാളികൾക്കുള്ള പുതിയ കെട്ടിട ഉദ്ഘാടനം, കണ്ണൂർ ഗവ.ആയുർവേദ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിട ഉദ്ഘാടനം എന്നിവയാണ് മാറ്റിയത്.
അപേക്ഷ ക്ഷണിച്ചു
പൊതുമേഖലാ സ്ഥാപനമായ കൂത്തുപറമ്പിലെ കണ്ണൂർ സെന്റർ ഫോർ ബയോ റിസോഴ്സ് ആൻഡ് അഗ്രികൾച്ചർ റിസർച്ച്, കൂത്താട്ടുകുളം മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ അറവുശാലകളുടെ പ്രവർത്തനങ്ങൾ, മാംസ സംസ്കരണം എന്നിവയിൽ തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ് കോഴ്സ് തുടങ്ങുന്നു. ബുച്ചറി മാനേജ്മെന്റ് ആന്റ് മീറ്റ് പ്രൊസസിങ് എന്ന കോഴ്സിന്റെ ദൈർഘ്യം രണ്ട് സെമസ്റ്റർ ആണ്. ഫീസ് 50,000 രൂപ. കൂത്താട്ടുകുളം മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയിലും കൂത്തുപറമ്പിലെ സെന്റർ ഫോർ ബയോ റിസോഴ്സിലുമാണ് കോഴ്സ് നടത്തുക. യോഗ്യത പ്ലസ്ടു. താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, പ്ലസ്ടു സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ഡിസംബർ 15നകം brcmokeri@gmail.com എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9656667830.
ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ കൈപ്പറ്റുന്നവർ 2023 ജനുവരി മുതൽ പെൻഷൻ ലഭിക്കുന്നതിന് വില്ലേജ് ഓഫീസർ/ഗസറ്റഡ് ഓഫീസർ/ ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ/ അംഗീകൃത ട്രേഡ് യൂണിയൻ സെക്രട്ടറി/ പ്രസിഡണ്ട് എന്നിവരിലാരെങ്കിലും അനുവദിച്ച ലൈഫ് സർട്ടിഫിക്കറ്റ് ഡിസംബർ 15നകം ജില്ലാ ഓഫീസിൽ ഹാജരാക്കണമെന്ന് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു.
ടെണ്ടർ
അഴീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് 5000 ലിറ്ററിന്റെ നാല് വാട്ടർ ടാങ്ക് ലഭ്യമാക്കാൻ ടെണ്ടർ ക്ഷണിച്ചു. നവംബർ 24ന് രാവിലെ 11 മണി വരെ ടെണ്ടർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ അഴീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ലഭിക്കും.
ലെവൽക്രോസ് അടച്ചിടും
താവം-ദാലിൽ റോഡിൽ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള 256-ാം നമ്പർ ലെവൽക്രോസ് നവംബർ 17ന് രാവിലെ എട്ട് മുതൽ 18ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് സതേൺ റെയിൽവെ അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.
റാങ്ക് പട്ടിക റദ്ദായി
ജില്ലയിൽ ഗവ. ആയുർവേദ കോളേജിൽ ആയുർവേദ തെറാപ്പിസ്റ്റ് (168/2016) തസ്തികയിലേക്ക് 2018 സെപ്റ്റംബർ 13ന് നിലവിൽ വന്ന 643/18/ഒഎൽഇ നമ്പർ റാങ്ക് പട്ടികയുടെ ദീർഘിപ്പിച്ച കാലാവധി 2022 സെപ്റ്റംബർ 12ന് പൂർത്തിയായതിനാൽ ലിസ്റ്റ് റദ്ദായതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.
തീയതി നീട്ടി
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാം തരം മുതൽ പഠിക്കുന്ന മക്കൾക്കുളള 2022-23 വർഷത്തേക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയപരിധി നവംബർ 30 നീട്ടിയതാി ജില്ല എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. സ്കോളർഷിപ്പ് അപേക്ഷാ ഫോറം കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്നതാണ്. വെബ്സൈറ്റ് : kmtwwfb.org ഫോൺ: 0497 2705197
ഗവ. വനിത ഐ ടി ഐ യിൽ നാഷണൽ അപ്രന്റിസ്ഷിപ്പ് മേള
കേന്ദ്ര നൈപുണ്യ വികസന സംരഭകത്വ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെയും സഹകരണത്തോടെ കണ്ണൂർ ആർ ഐ സെന്റർ കണ്ണൂർ ഗവ. വനിത ഐ ടി ഐ യിൽ പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് മേള സംഘടിപ്പിച്ചു. കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസർ എൻ അജയകുമാർ ഉദ്ഘാടനം ചെയ്തു. ഗവ. വനിത ഐ ടി ഐ പ്രിൻസിപ്പൽ പി സനിൽ കുമാർ അധ്യക്ഷത വഹിച്ചു. ജൂനിയർ അപ്രന്റിസ്ഷിപ്പ് അഡൈ്വസർ ജയചന്ദ്രൻ മണക്കാട് ബോധവത്കരണ ക്ലാസെടുത്തു. കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ജീവരാജ് നമ്പ്യാർ അപ്രന്റിസ് കോൺട്രാക്ട് വിതരണം ചെയ്തു. കണ്ണൂർ ഗവ. പോളിടെക്നിക് കോളേജ് വർക് ഷോപ് സൂപ്രണ്ട് ടി രമേശൻ, മിൽമ ഫിനാൻസ് മാനേജർ എം ഭൂപേഷ് റാം, കെ വി ആർ ഡ്രീം വെഹിക്കിൾസ് എച്ച് ആർ മാനേജർ നിധിൻ മോഹൻ, കണ്ണൂർ ആർ ഐ സെന്റർ ട്രയിനിംഗ് ഓഫീസർ എ പി നൗഷാദ്, ജൂനിയർ അപ്രന്റിസ്ഷിപ്പ് അഡൈ്വസർ എ പി ഗിരീശൻ, കണ്ണൂർ വനിത ഐ ടി ഐ ഗ്രൂപ്പ് ഇൻസ്ട്രക്ടർ ഇ കെ സുധീഷ് ബാബു, വനിത ഐ ടി ഐ സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത്കുമാർ എന്നിവർ സംസാരിച്ചു.