അഴീക്കൽ ഗ്രീൻഫീൽഡ് തുറമുഖം റിപ്പോർട്ട് സമർപ്പിച്ചു-മന്ത്രി അഹമ്മദ് ദേവർകോവിൽ;പി ആർ ഡി അറിയിപ്പുകൾ
December 6 | 04:31 PM
അഴീക്കൽ ഗ്രീൻഫീൽഡ് തുറമുഖം റിപ്പോർട്ട് സമർപ്പിച്ചു-മന്ത്രി അഹമ്മദ് ദേവർകോവിൽ
കണ്ണൂർ: അഴീക്കലിൽ നിർമിക്കുന്ന ഗ്രീൻഫിൽഡ് തുറമുഖ നിർമാണത്തിന്റെ അന്തിമ ഡിസൈൻ റിപ്പോർട്ട് സമർപ്പിച്ചതായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിയമസഭയിൽ അറിയിച്ചു. അഴീക്കോട് എംഎൽഎ കെ വി സുമേഷിന്റെ സബ് മിഷനുള്ള മറുപടി പറയുകയായിരുന്നു അദ്ദേഹം. 2021 മാർച്ചിൽ സ്റ്റേറ്റ് എൻവയോൺമെന്റൽ ഇംപാക്ട് അസസ്സ്മെന്റ് അതോറിറ്റി പാരിസ്ഥിതിക പഠനം നടത്തുന്നതിനുള്ള ടേംസ് ഓഫ് റഫറൻസ് അംഗീകരിച്ചു. അതിന് ശേഷം വിശദമായ പാരിസ്ഥിതിക പഠനങ്ങളും ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയും റിപ്പോർട്ട് തയ്യാറാക്കലും പുരോഗമിച്ചു വരികയാണ്.
ഡി പി ആർ അനുസരിച്ച് മൂന്ന് ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ 3074 കോടി രൂപയും മറ്റ് രണ്ട് ഘട്ടങ്ങളിലായി 1983 കോടി രൂപയുമുൾപ്പെടെ മൊത്തം 5057 കോടി രൂപയാണ് പദ്ധതി ചെലവ്.
ടെക്ക്നിക്കൽ കൺസൾട്ടന്റ് സമർപ്പിച്ച ഡി പി ആറിന്റെ സാങ്കേതിക ധനകാര്യ നിർദ്ദേശങ്ങൾ പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി ഒരു വിദഗ്ധ സമിതി രൂപീകരിച്ചു. തുറമുഖ വകുപ്പ് സെക്രട്ടറിയാണ് കമ്മറ്റിയുടെ കൺവീനർ. ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, മലബാർ ഇന്റർനാഷണൽ പോർട്ട് ആന്റ് സെസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ആന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരാണ് മറ്റ് അംഗങ്ങൾ. തുറമുഖത്തെ എൻ എച്ച് 66 ബൈപാസുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ അലൈൻമെന്റ് തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. തുറമുഖ വികസന പദ്ധതിയുടെ ഭാഗമായി കയറ്റുമതി-ഇറക്കുമതി വ്യാപാരം വർധിപ്പിക്കാനും തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വികസനത്തിനുമായി ടാറ്റ കൺസൾട്ടിങ് എഞ്ചിനീയേഴ്സ് എന്ന സ്ഥാപനം ടെക്നോ ഇക്കണോമിക് ഫീസിബിലിറ്റി റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചു വരികയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് നിർമാണ മേഖലയിലുള്ള 146.61 ഏക്കർ കടൽ പുറമ്പോക്ക് നിർമാണ കമ്പനിയുടെ പെരിൽ പതിച്ചു കിട്ടുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ബസ് യാത്രാ ഇളവ്: ആർ ടി ഒ ഉത്തരവായി
സ്പെഷ്യൽ ക്ലാസുകൾ, ട്യൂഷൻ എന്നിവക്ക് പോകുന്ന വിദ്യാർഥികളുടെ ബസ് യാത്രാ ഇളവ് സംബന്ധിച്ച് വ്യക്തത വരുത്തി ആർ ടി ഒ ഉത്തരവായി. വീട്ടിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ച് വീട്ടിലേക്കുമുള്ള യാത്രക്ക് മാത്രമെ യാത്രാ സൗജന്യം അനുവദിക്കൂ. നിലവിൽ പഠിക്കുന്ന സ്ഥാപനത്തിലെ സ്പെഷ്യൽ ക്ലാസുകൾ ഒഴിച്ച് മറ്റ് സ്ഥാപനങ്ങളിലേക്കുള്ള സ്പെഷ്യൽ ക്ലാസുകൾക്കും ട്യൂഷനും യാത്രാ സൗജന്യം അനുവദിക്കില്ല. പഠിക്കുന്ന സ്ഥാപനത്തിൽ നിന്നും വീട്ടിലേക്കുള്ള റൂട്ടിൽ 40 കിലോമീറ്റർ മാത്രമെ യാത്രാ സൗജന്യം അനുവദിക്കൂ. സർക്കാർ സ്കൂളുകൾ, കോളേജ്, ഐ ടി ഐ, പോളിടെക്നിക്, സർക്കാർ ഉടമസ്ഥതയിലുള്ള കോ ഓപ്പറേറ്റീവ് കോളേജുകൾ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഐഡന്റിറ്റി കാർഡുകളിൽ കൃത്യമായ റൂട്ട് രേഖപ്പെടുത്തണം.
സ്വാശ്രയ വിദ്യാഭ്യാസ/പാരലൽ സ്ഥാപനങ്ങൾക്ക് ആർ ടി ഒ/ജോയിന്റ് ആർ ടി ഒ അനുവദിച്ച കാർഡ് നിർബന്ധമാണ്. യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത ഫുൾടൈം കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് മാത്രമെ യാത്രാ സൗജന്യം അനുവദിക്കൂ. സർക്കാർ ഉത്തരവ് പ്രകാരവും ജില്ലാ സ്റ്റുഡന്റ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി തീരുമാന പ്രകാരവും ആർ ടി ഒ/ജോയിന്റ് ആർ ടി ഒയുടെ ഒപ്പോടുകൂടിയ നിയമാനുസൃത കൺസെഷൻ കാർഡുകൾ 2022 ആഗസ്റ്റ് 30 മുതൽ നിർബന്ധമാണ്.
സിറ്റി/ ടൗൺ, ഓർഡിനറി ബസ് സർവീസ്, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ് എന്നീ ബസുകളിലെല്ലാം എല്ലാ ദിവസങ്ങളിലും, അവധി ദിവസങ്ങൾ ഉൾപ്പെടെ യാത്രാ സൗജന്യം അനുവദിക്കും. യൂണിഫോം ധാരികളായ സ്കൗട്ടുകൾക്കും എൻ സി സി കേഡറ്റുകൾക്കും ശനി, ഞായർ, മറ്റുളള അവധി ദിവസങ്ങളിൽ പരേഡുകളിൽ പങ്കെടുക്കാൻ പോകുമ്പോൾ യാത്രാ സൗജന്യം അനുവദിക്കും.
കേളകത്തിന് ഫാം ടൂറിസത്തിന്റെ പച്ചപ്പ്
കാർഷിക മേഖലയെയും കൃഷിക്കാരെയും ടൂറിസത്തിന്റെ ഭാഗമാക്കാൻ ഫാം ടൂറിസം പദ്ധതിയുമായി കേളകം ഗ്രാമപഞ്ചായത്ത്. പ്രദേശത്തെ പ്രകൃതിദത്ത സാധ്യതകളും കൃഷിയിടങ്ങളും കോർത്തിണക്കിയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി വിശദമായ പദ്ധതി രേഖ തയ്യാറാക്കും.
പ്രകൃതിരമണീയമായ കേളകം പഞ്ചായത്തിൽ ഫാം ടൂറിസത്തിന് അനന്ത സാധ്യതകളാണുള്ളത്. തെരഞ്ഞെടുത്ത കർഷകരുടെ കൃഷിയിടങ്ങൾ, പശു ഫാം, പക്ഷി വളർത്തൽ, മത്സ്യ കൃഷി തുടങ്ങിയവയും പുഴകൾ, മലകൾ, വ്യൂ പോയിന്റ്, ആനമതിൽ, ആറളം ഫാമിലേക്കുള്ള ചിത്രശലഭങ്ങളുടെ ദേശാടനം തുടങ്ങിയ ഘടകങ്ങളും കോർത്തിണക്കി വിപുലമായ പദ്ധതിയാണ് ആലോചനയിലുള്ളത്.
ട്രക്കിങ്, കർഷകരുടെ വീടുകളിൽ ഹോം സ്റ്റേ, കയാക്കിങ് തുടങ്ങി ടൂറിസ്റ്റുകളെ ആകർഷിക്കുന്ന സംവിധാനങ്ങളും ഒരുക്കും. വ്യത്യസ്തമായ മുള, പഴങ്ങൾ, ജാതി തുടങ്ങിയവ കൃഷി ചെയ്യുന്ന അഞ്ച് കർഷകരെയാണ് നിലവിൽ പഞ്ചായത്ത് തെരെഞ്ഞെടുത്തിട്ടുള്ളത്. ഭാവിയിൽ പദ്ധതി വികസിപ്പിക്കുമ്പോൾ കൂടുതൽ കർഷകരെ ഉൾക്കൊള്ളിക്കാൻ സാധിക്കും. ഇതിന് മുന്നോടിയായി ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം സെമിനാറും ചർച്ചകളും സംഘടിപ്പിച്ചിരുന്നു. ഫാം ടൂറിസം വിജയകരമായി നടപ്പാക്കിയ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിൽ കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി. ഫാം ടൂറിസം ഉൾപ്പടെയുള്ള ഹരിത ടൂറിസമാണ് ലക്ഷ്യമെന്നും രണ്ട് വർഷം കൊണ്ട് പദ്ധതി പൂർണതയിൽ എത്തുമെന്നും പ്രസിഡണ്ട് സി ടി അനീഷ് പറഞ്ഞു.
വിദ്യാഭ്യാസ സ്കോളർഷിപ്പ്
കേരള ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ എട്ട്, ഒമ്പത്, 10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള ഈ അധ്യയന വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ എയ്ഡഡ്/ സെൻട്രൽ സ്കൂളുകളിൽ നിന്നും വാർഷിക പരീക്ഷയിൽ 60 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ കുട്ടികൾക്കാണ് അർഹത. അപേക്ഷാഫോറം kmtwwfb.org ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഡിസംബർ 31നകം മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസിൽ ഹാജരാക്കണം. ഫോൺ: 0497 2705197.
അസാപ്പിലൂടെ അഫിലിയേഷനും അക്രഡിറ്റേഷനും
നൈപുണ്യ പരിശീലന കേന്ദ്രങ്ങളിലെ നൈപുണ്യ വികസനം കാര്യക്ഷമവും കുറ്റമറ്റതാക്കാൻ പരിശീലന ഏജൻസികളുടെ അഫലിയേഷനും അക്രഡിറ്റേഷനും അസാപ് കേരള വഴി നടത്താം. ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഇന്ത്യയിൽ രജിസ്റ്റേർഡ് ഓഫീസും കേരളത്തിൽ സ്വന്തമായി പരിശീലന കേന്ദ്രവുമുള്ളവർക്ക് അപേക്ഷിക്കാം. പരിശീലന ബോഡികളുടെ അക്രഡിറ്റേഷനിൽ അതത് പരിശീലന കേന്ദ്രങ്ങളുടെ അംഗീകാരവും അവരുടെ കോഴ്സുകൾ അഫിലിയേറ്റ് ചെയ്യുന്ന പ്രക്രിയയും ഉൾപ്പെടും. രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക്: https://tinyurl.com/KSAPknrasap, ഫോൺ: 9495999661, 9495999692.
പിഎച്ച്സി കെട്ടിടം നിർമ്മാണത്തിന് ഭരണാനുമതി
അഡ്വ.പി സന്തോഷ് കുമാർ എം പിയുടെ പ്രാദേശിക വികസന നിധിയിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ വിനിയോഗിച്ച് പടിയൂർ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന് കെട്ടിടം നിർമ്മിക്കാനുള്ള പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചു.
ലേലം
ഡിസംബർ 18 മുതൽ 21 വരെ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന കേരളോത്സവവുമായി ബന്ധപ്പെട്ട് കണ്ണൂർ പൊലീസ് മൈതാനിയിൽ പ്രധാന വേദിക്കു സമീപം ഡിസംബർ 18 മുതൽ 21 വരെ ഫുഡ് കോർട്ട് നടത്തുന്നതിനായി ലേലം നടത്തുന്നു. ജില്ലാ പഞ്ചായത്ത് മിനി ഹാളിൽ ഡിസംബർ എട്ടിന് ഉച്ചക്ക് 12.30നാണ് ലേലം. ഫോൺ: 0497-270030.
തലായി മത്സ്യബന്ധന തുറമുഖത്തെ കാന്റീൻ ഒരു വർഷത്തേക്ക് നടത്താനുള്ള അവകാശം ഡിസംബർ 20ന് രാവിലെ 11.30ന് തലായി സബ് ഡിവിഷൻ ഓഫീസിൽ ലേലം ചെയ്യും. ദർഘാസ് സമർപ്പിക്കുന്നവർക്ക് ഡിസംബർ 19ന് വൈകിട്ട് മൂന്ന് മണി വരെ സമർപ്പിക്കാം.
എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് പരിശീലനം
സംരംഭം തുടങ്ങാൻ താൽപര്യമുള്ളവർക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് 20 ദിവസത്തെ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബർ 15 മുതൽ ജനുവരി ആറ് വരെ സൂം മീറ്റ് വഴിയാണ് പരിശീലനം. താൽപര്യമുള്ളവർ 1180 രൂപ അടച്ച് www.kied.info മുഖേന ഡിസംബർ 13നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2550322, 2532890.
ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം 12 മുതൽ
അഞ്ച് വർഷത്തിനുള്ളിൽ സംരംഭം തുടങ്ങിയവർക്കും പ്രവർത്തന കാര്യക്ഷമത നേടാൻ കഴിയാത്ത സംരംഭകർക്കുമായി ഡിസംബർ ആറ് മുതൽ 14 വരെ നടത്താനിരുന്ന ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം ഡിസംബർ 12 ലേക്ക് മാറ്റി. കീഡ് കളമശ്ശേരി ക്യാമ്പസിൽ 19 വരെയാണ് പരിശീലനം. താൽപര്യമുള്ളവർ www.kied.info യിൽ 10നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890, 2550322, 7012376994.
വൈദ്യുതി മുടങ്ങും
പാപ്പിനിശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിലെ പഞ്ചായത്ത്, മെർലി, വേളാപുരം, വേളാപുരം കോളനി, തച്ചൻ തറവാട്, നരയൻകുളം, പമ്പാല, മഞ്ഞക്കുളം, കീച്ചേരി, അയിക്കൽ എന്നീ ഭാഗങ്ങളിൽ ഡിസംബർ ഏഴിന് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ഏഴുവയൽ, ഊരടി, ആലക്കാട് വലിയ പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ ഏഴ് ബുധൻ രാവിലെ 8.30 മുതൽ ഉച്ചക്ക് ഒരു മണി വരെയും ആലക്കാട് ചെറിയ പള്ളി, പൊന്നച്ചേരി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ചെമ്പിലോട് എസ്റ്റേറ്റ് ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ ഏഴ് ബുധൻ രാവിലെ ഏഴ് മുതൽ 10 മണി വരെയും കൊല്ലന്റെ വളപ്പിൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ ഉച്ചക്ക് 12 മണി വരെയും തന്നട പ്രധാനമന്ത്രി റോഡ് ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 12 മണി മുതൽ 2.30 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിൽ ലൈനിൽ പ്രവൃത്തി ഉള്ളതിനാൽ ഡിസംബർ ഏഴിന് രാവിലെ എട്ട് മുതൽ ഉച്ച 2.30 വരെ മാണിക്കോത്ത്വയൽ, വട്ടിപ്രം-117, കരിയിൽ, വട്ടിപ്രംവയൽ, എരഞ്ഞിപ്പൊയിൽ, വട്ടിപ്രം പിഎച്ച്സി, വട്ടിപ്രം ടൗൺ, വെള്ളാനപൊയിൽ, വട്ടിപ്രം-118 എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ പൂർണമായോ / ഭാഗികമായോ വൈദ്യുതി തടസ്സപ്പെടും.
ശിവപുരം സെക്ഷനിൽ 11 കെ വി ലൈൻ പ്രവൃത്തി ഉള്ളതിനാൽ ഡിസംബർ ഏഴിന് രാവിലെ 8.30 മണി മുതൽ വൈകീട്ട് 5.30 മണി വരെ കാഞ്ഞിലേരി, പട്ടാരി, കോന്നേരിപ്പാലം പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.