സ്വന്തം മൈതാനത്ത് മുംബൈയോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്
October 29 | 07:28 AM
കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ മുംബൈ സിറ്റിയാണ് ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. മെഹ്താബ് സിങ്ങും മുന്‍ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡിയാസുമാണ് മുംബൈക്കായി സ്കോര്‍ ചെയ്തത്. മെഹ്താബ് സിങ്ങാണ് ഹീറോ ഓഫ് ദ മാച്ച്. സ്വന്തം മൈതാനത്ത് ഒരു ഗോള്‍ പോലും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിക്കാനായില്ല. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ മോശം പ്രകടനമാണ് ടീമിന് തിരിച്ചടിയായത്. നേരത്തെയും രണ്ടു കളികൾ തോൽക്കാനിടയായതും പ്രതിരോധം തകർന്നതാണ്.
കളിയുടെ തുടക്കം മുതല്‍ തന്നെ മുംബൈയുടെ കയ്യിലായിരുന്നു പന്ത്. കളിയുടെ അഞ്ചാം മിനിറ്റില്‍ മെഹ്താബിന്റെ ഒരു ലോങ് ബോളില്‍ നിന്ന് ബിപിന്‍ സിങ്ങും അഹമ്മദ് ജാഹുവും യോര്‍ഗെ ഡിയാസും ചേര്‍ന്ന ഒരു മുംബൈ മുന്നേറ്റം കൃത്യമായ ഇടപെടലിലൂടെ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കുകയായിരുന്നു. 21-ാം മിനിറ്റില്‍ മെഹ്താബ് ബ്ലാസ്റ്റേഴ്സിന്റെ വല കുലുക്കി. മുംബൈക്ക് ലഭിച്ച ഒരു കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. 31-ാം മിനിറ്റില്‍ മുംബൈ രണ്ടാം ഗോളും നേടി. ഗ്രെഗ് സ്റ്റീവര്‍ട്ട് നല്കിയ ത്രൂബോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ലെസ്കോവിച്ച് വരുത്തിയ പിഴവ് മുതലെടുത്ത് മുന്‍ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡിയാസ് അനായാസം പന്ത് വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് രാഹുലിന്റെ ഒരു ഷോട്ട് മുംബൈ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തുകയും ചെയ്തു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സ് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയിരുന്നെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. 47-ാം മിനിറ്റില്‍ സ്റ്റീവര്‍ട്ടിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ ഗില്‍ തടഞ്ഞു. 52-ാം മിനിറ്റില്‍ ലൂണയുടെ ക്രോസില്‍ നിന്നുള്ള ദിമിത്രിയോസിന്റെ ഹെഡര്‍ 57-ാം മിനിറ്റില്‍ ദിമിത്രിയോസിന്റെ ഷോട്ട്, എന്നാൽ ഒന്നും മുംബൈയുടെ വല കുലുക്കാനായില്ല. 70-ാം മിനിറ്റില്‍ ഇവാന് കലിയുഷ്നിയെ കളത്തിലിറക്കിയിട്ടും ബ്ലാസ്റ്റേഴ്സിന് ഒരു ഗോള്‍ പോലും തിരിച്ചടിക്കാനായില്ല. 72-ാം മിനിറ്റില്‍ ലൂണയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയതും കേരളത്തിന് വലിയ തിരിച്ചടിയായി. ജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റുമായി മുംബൈ മൂന്നാം സ്ഥാനത്തെത്തി. നാലു കളികളില്‍ നിന്ന് മൂന്ന് പോയന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്താണ്.