കത്ത് വിവാദം: മേയറുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ഇരമ്പി
November 10 | 01:51 PM
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്നും തലസ്ഥാനത്ത് ശക്തമായ പ്രതിഷേധം മഹിളാകോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകരുടെ
പ്രതിഷേധമാണ് കോർപറേഷന് മുന്നിൽ നടന്നത്.
സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. കണ്ണീർ വാതകം പ്രയോഗിച്ചതോടെ നിരവധി പ്രവർത്തകർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അസ്വസ്ഥത അനുഭവപ്പെട്ട ജെ.ബി മേത്തർ എം.പിയെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ പ്രവർത്തകർ പൊലീസിന് നേരെ ഗോബാക്ക് വിളികളുമായി എത്തി. ജെ.ബി മേത്തർ എം.പിയുടെ നേതൃത്വത്തിലായിരുന്നു മഹിള കോൺഗ്രസിന്റെ പ്രതിഷേധം. ‘കട്ട പണവുമായി മേയർകുട്ടി കോഴിക്കോട്ടേയ്ക്ക് വിട്ടോളൂ’ എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു മഹിളാ കോൺഗ്രസ് പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തിയത്.
അതേസമയം, കത്ത് വിവാദത്തിൽ മേയർക്ക് പറയാനുള്ളത് കേട്ടതിന് ശേഷം തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മേയർ ആര്യാ രാജേന്ദ്രന് കോടതി നോട്ടീസ് അയച്ചു. കോർപ്പറേഷൻ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാറാണ് കോടതിയെ സമീപിച്ചത്.