പത്ത് മാസംകൊണ്ട് പൂർത്തിയായത് ഒരു ലക്ഷത്തി മുപ്പതിനായിരം സംരംഭങ്ങൾ; കണക്കുമായി മുഖ്യമന്ത്രി
February 19 | 09:41 AM
പാലക്കാട്: സംസ്ഥാനത്ത് 1.32 ലക്ഷം സംരഭങ്ങൾ സൃഷ്ടിക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചാലിശേരി അൻസാരി കൺവൻഷൻ സെന്ററിൽ സംസ്ഥാന തദ്ദേശ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ടുമാസം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ പൂര്‍ത്തിയായെന്നും പത്തുമാസമായപ്പോള്‍ ഒരു ലക്ഷത്തി മുപ്പതിനായിരം സംരംഭങ്ങള്‍ പൂര്‍ത്തിയായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങളുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതൊക്കെ സാധ്യമാണോയെന്ന് ചിലര്‍ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ കണക്കുകള്‍ വ്യക്തമാക്കിയാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം റിപ്പോർട്ട് പ്രകാരം അഫോർഡബിൾ ടാലന്റ്സ് റേറ്റിങ്ങിൽ കേരളം ഏഷ്യയിൽ ഒന്നാമതും ലോകത്ത് നാലാമതുമാണ്. ആറു വർഷത്തിനിടെ 836 കോടി രൂപ ഫണ്ട് ഓഫ് ഫണ്ടും 4,561 കോടി രൂപ വെൻച്വർ ക്യാപിറ്റൽ ഫണ്ടും സ്റ്റാർട്ടപ്പ് മേഖലയിൽ ലഭ്യമാക്കാനായി. നാലായിരത്തോളം സ്റ്റാർട്ടപ്പുകളും നാൽപ്പതിനായിരത്തോളം തൊഴിലവസരങ്ങളും സൃഷ്ടിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംരംഭങ്ങൾ തുടങ്ങാൻ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്ന നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ട്. സംരംഭങ്ങളിൽ മുന്നോട്ട് വരുന്നവർ മനം മടുത്ത് തിരിച്ച് പോകാനുള്ള അന്തരീക്ഷം ഉണ്ടാക്കരുത്. സാമൂഹികവും സാമ്പത്തികവും പുരോഗമനപരവുമായ മുന്നേറ്റമുണ്ടാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്നും സാമൂഹിക മാറ്റത്തിന് നേതൃത്വം നല്‍കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.