എല്ലാ തീവ്രവാദ പ്രവർത്തനങ്ങളെയും നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്ന് കരസേനാ മേധാവി
January 15 | 03:39 PM
ബെംഗളൂരു: രാജ്യത്തിന്റെ അഖണ്ഡതയും സുരക്ഷയും ഏത് വെല്ലുവിളി നേരിട്ടും കാത്ത് സൂക്ഷിയ്ക്കുമെന്ന് പ്രഖ്യാപിച്ച് കരസേന. ഇന്ത്യൻ സൈന്യം എല്ലാ തീവ്രവാദ പ്രവർത്തനങ്ങളെയും നേരിടാൻ സജ്ജമാണെന്നും അതിർത്തി കടന്ന് നുഴഞ്ഞു കയറാൻ ശ്രമിക്കുന്ന സംഘങ്ങളെ നിർമാർജനം ചെയ്യുമെന്നും കരസേനാമേധാവി ജനറൽ മനോജ് പാണ്ഡെ വ്യക്തമാക്കി. ബെംഗളൂരുവിൽ സൈനിക ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 75 -ാം കരസേന ദിനത്തിന്റെ ഭാഗമായി കരസേന നടത്തിയ പ്രൗഢ ഗംഭീരമായ മാർച്ചും അഭ്യാസപ്രദർശനങ്ങൾക്കും ആയിരങ്ങൾ സാക്ഷിയായി.
ആർമി സർവീസ് കോർപ്സിൽ നിന്നുള്ള കുതിരപ്പടയും റെജിമെന്റൽ ബ്രാസ് ബാൻഡുകളും
ബെംഗളൂരു നഗരത്തെ സൈനിക ദിനാചരണങ്ങളിലേക്ക് ക്ഷണിച്ചു. എട്ട് മാർച്ചിംഗ് സംഘങ്ങളുടെ പ്രകടനത്തിന് ഈ വർഷത്തെ ആർമി ഡേ പരേഡിൽ ഉണ്ടായിരുന്നത്. ധ്രുവ്, രുദ്ര ഹെലികോപ്റ്ററുകളുടെ പറക്കലിന് പരേഡ് സാക്ഷ്യം വഹിച്ചു. കെഎസ് വജ്ര പ്രൊപ്പൽഡ് തോക്കുകൾ, പിനാക റോക്കറ്റുകൾ തുടങ്ങിയവയും പരേഡിന്റെ ഭാഗമായി. ടി-90 ടാങ്കുകൾ, ബിഎംപി-2 ഇൻഫൻട്രി ഫൈറ്റിംഗ് വെഹിക്കിൾ, തുംഗസ്ക എയർ ഡിഫൻസ് സിസ്റ്റം, 155 എംഎം ബോഫോഴ്സ് ആയുധ സംവിധാനം മുതലായവയും ചടങ്ങിൽ പങ്കെടുത്തു.
കരസേനാ മേധാവി (COAS) ജനറൽ മനോജ് പാണ്ഡെ മദ്രാസ് എഞ്ചിനീയർ സെന്റർ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. സെന്റർ ബെംഗളൂരു പരേഡ് ഗ്രൗണ്ടിലാണ് അദ്ദേഹം സല്യൂട്ട് സ്വീകരിച്ചത്. കരസേനാംഗങ്ങളുടെ വ്യക്തിഗത ധീരതയ്ക്കും ത്യാഗത്തിനും വേണ്ടിയുള്ള അവാർഡുകളും കരസേനാ മേധാവി വിതരണം ചെയ്തു.