കേരളത്തിൽ ഇന്ന് ഡോക്ടർമാർ പണിമുടക്കും; ആശുപത്രികളുടെ പ്രവർത്തനം സ്തംഭിക്കും
March 17 | 03:23 PM
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങളിലും ഡോക്ടേഴ്സിനെതിരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് ഐഎംഎ ആഹ്വാനം ചെയ്ത മെഡിക്കൽ സമരം ഇന്ന്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ഡോക്ടേഴ്സ് പണിമുടക്കും. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയ, ലേബർ റൂം ഒഴികെയുള്ള മുഴുവൻ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നും ഡോക്ടേഴ്സ് വിട്ടു നിൽക്കും. മെഡിക്കൽ രംഗത്തെ 40 ഓളം സംഘടനകൾ പണിമുടക്കിന് പിന്തുണ നൽകി. സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളുടെ പ്രവർത്തനവും സ്തംഭിക്കും.
പൊതു- സ്വകാര്യ മേഖലകളിലെ ഐഎംഎ അംഗങ്ങളായ മുഴുവൻ ഡോക്ടേഴ്സും പണിമുടക്കിൻ്റെ ഭാഗമാകും. ഒപ്പം കെജിഎംഒഎ, കെജിഎംസിടിഎ, സ്വകാര്യ ആശുപത്രി മാനേജ്മെന്റ്, കോർപ്പറേറ്റ് ആശുപത്രി മെഡിക്കൽ മാനേജ്മെന്റുകൾ തുടങ്ങി സർക്കാർ – പ്രൈവറ്റ് മേഖലയിലെ 40 ഓളം സംഘടനകൾ ഐഎംഎ പ്രഖ്യാപിച്ച പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗം, എമർജൻസി ശസ്ത്രക്രിയകൾ, ലേബർ റൂം, ട്രാൻസ് പ്ലാൻറ് സർജറികൾ എന്നിവയെ സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബ്രഹ്മപുരത്തെ പ്രത്യേക സ്ഥിതിവിശേഷം പരിഗണിച്ച് അവിടെ പ്രവർത്തിക്കുന്ന ക്ലിനിക്കുകൾ സമരത്തിൽ നിന്ന് ഒഴിവാക്കിയതായി ഐഎംഎ ഭാരവാഹികൾ വ്യക്തമാക്കി. മെഡിക്കൽ സമരത്തിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് ആനയറയിലെ ഐഎംഎ ആസ്ഥാനത്ത് ആയിരത്തോളം ഡോക്ടർമാർ അണി നിരക്കുന്ന ധർണ്ണ നടക്കും. ജില്ലാ കേന്ദ്രങ്ങളിൽ അതാത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും ധർണ്ണ സംഘടിപ്പിക്കും.