സതീശൻ പാച്ചേനി ജനകീയാനായിരുന്നിട്ടും ഭാഗ്യമില്ലാതെ പോയ രാഷ്ട്രീയ നേതാവ്
October 29 | 02:09 PM
കണ്ണൂര്: കോൺഗ്രസിലെ ജനകീയനായ നേതാവായിരുന്ന സതീശൻ പാച്ചേനി 54ാം വയസിൽ മരണത്തിന് കീഴടങ്ങിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിച്ചെങ്കിലും പലപ്പോഴും കയ്യകലത്ത് വിജയം നഷ്ടപെട്ട നിർഭാഗ്യവാനായ രാഷ്ട്രീയ നേതാവാണ് പാച്ചേനി, ജനകീയനായിരുന്നിട്ട് പോലും.
1996 ൽ തളിപ്പറമ്പിൽ ആദ്യ നിയമസഭ പോരാട്ടത്തിനിറങ്ങുമ്പോൾ സതീശൻ പാച്ചേനിക്ക് പ്രായം വെറും 28 ആയിരുന്നു. സി പി എമ്മിന്റെ ഉറച്ച കോട്ടയിൽ മെച്ചപ്പെട്ട പ്രകടനമാണ് പാച്ചേനി കാഴ്ചവച്ചത്. ഇന്നത്തെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററായിരുന്നു അന്ന് പാച്ചേനിയെ തോൽപ്പിച്ചത്. സി പി എം കോട്ടയിലെ കന്നി അങ്കത്തിലെ മെച്ചപ്പെട്ട പോരാട്ടം പാച്ചേനിയെ ശ്രദ്ധേയനാക്കി. 2001 വി എസിനെ നേരിടാൻ കോൺഗ്രസ് നിയോഗിച്ചത് സതീശൻ പാച്ചേനിയെ ആയിരുന്നു. 25000 ത്തിലേറെ വോട്ടുകൾക്ക് ഇടത് സ്ഥാനാർത്ഥികൾ പുഷ്പം പോലെ ജയിച്ചു കയറുന്ന മലമ്പുഴയിൽ ഒടുവിൽ 4703 വോട്ടുകളുടെ അകലത്തിൽ പാച്ചേനി പിൻവാങ്ങേണ്ടി വന്നു. 2006 ലും വി എസിനോട് തോറ്റു.
2009 ൽ പാലക്കാട് ലോക്സഭ മണ്ഡലത്തിലായിരുന്നു സതീശൻ പാച്ചേനി പോരാട്ടത്തിനിറങ്ങിയത്. എം ബി രാജേഷിനെ അവസാന നിമിഷം വരെ വിറപ്പിച്ചെങ്കിലും 1820 വോട്ടുകളുടെ അകലത്തിൽ വിജയം ഇക്കുറിയും കൈവിട്ടു. പിന്നീട് സ്വന്തം ജില്ലിയിലേക്കായിരുന്നു സതീശൻ മടങ്ങിയത്. 2016 കണ്ണൂർ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്കെത്തിയ അദ്ദേഹം നിയമസഭാ പോരാട്ടത്തിനും ഇറങ്ങി. 2016 കോൺഗ്രസ് സിറ്റിംഗ് മണ്ഡലമായ കണ്ണൂരിൽ പോരിനിറങ്ങുമ്പോൾ നിയമസഭാ പ്രവേശം ഉറപ്പിച്ചതാണ്. പക്ഷേ 1196 വോട്ടിന് കടന്നപ്പള്ളിയോട് തോൽക്കാനായിരുന്നു വിധി. 2021 ലും വിധി മറിച്ചായില്ല. നിയമസഭയിൽ ഒരു തവണയെങ്കിലും ഇരിക്കണമെന്ന ആഗ്രഹം ബാക്കിവച്ചാകും പാച്ചേനി വിട പറയുന്നത്.