കേരളപ്പിറവി ഒരു ജനതയുടെ സ്വപ്ന സാക്ഷാത്ക്കാരം: മുഹമ്മദ് പേരാമ്പ്ര
November 2 | 05:46 AM
കണ്ണൂർ: കേരളപ്പിറവിയെന്നത് കേവലം ഒരു ദിനമല്ലെന്നും ജനതയുടെ സ്വപ്ന സാക്ഷാത്കാരമാണെന്നും പ്രമുഖ നാടകനടൻ മുഹമ്മദ് പേരാമ്പ്ര പറഞ്ഞു. ജില്ലാ ഭരണകൂടവുമായി ചേർന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച മലയാളദിനാഘോഷം, ഭരണഭാഷ വാരാഘോഷം എന്നിവയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിന്നു അദ്ദേഹം.
ജീവിതത്തെ വായിച്ച് പിന്നാമ്പുറങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ നാമെങ്ങിനെയാണ് ഇതുവരെ എത്തിയതെന്ന് ബോധ്യമാകും. ഒരു ജനതയുടെ ആഗ്രഹാഭിലാഷങ്ങളുടെ പൂർത്തീകരണമായിരുന്നു അത്്. നിരന്തര പോരാട്ടങ്ങളാണ് കേരള രൂപീകരണത്തിലേക്കും മലയാളഭാഷയുടെ വികാസത്തിലേക്കും നയിച്ചത്. ഭാഷാമുകുളം വിരിഞ്ഞു സുഗന്ധം പരത്തി കവിതയും കഥയും നാടകവും പാട്ടും ചിന്തയുമെല്ലാം രൂപപ്പെട്ടതങ്ങിനെയാണ്.
ഒരു ആരാധനാലയത്തിലും നേർച്ച നേർന്നിട്ടല്ല കേരളം കേരളമായതെന്നു നാമറിയണം. അടിയാളന്റെ അവകാശ ബോധത്തിലൂന്നിയ ഇടപെടലുകളാണ്, അയ്യങ്കാളിയുടെ വില്ലുവണ്ടിയാത്രകളാണ്, പഞ്ചമിയുടെ കൈയും പിടിച്ചു നടന്ന ചുവടുകളാണ്, നാടകങ്ങളും കവിതകളുമാണ് കേരളത്തെ മാറ്റിമറിച്ചത്. ചരിത്രത്തെക്കുറിച്ചുള്ള ഇത്തരം ഓർമ്മകൾ കൂടിയാണ് ഭാഷയെ ഓർമിക്കുമ്പോൾ നമ്മളെത്തേടിയെത്തുന്നത്. ഇത് തിരിച്ചറിയുക എന്നതാണ് കാലത്തിന്റെ കടമ.
അറിവിന്റെ തെളിനീരൊഴുകുന്ന നിളയുടെ തട്ടകത്തിലൂടെ ആകാശം നോക്കി കവിതയെഴുതാൻ മലയാളത്തിന്റെ മഹാകവി പി കുഞ്ഞിരാമൻ നായരെ പഠിപ്പിച്ചതും ഈ ഭാഷയും കൊച്ചുകേരളവുമാണെന്ന് നാം മറന്നു കൂടാ. എവിടെനിന്നാണ് കവിതകിട്ടിയതെന്ന അക്കിത്തത്തിന്റെ ചോദ്യത്തിന് ആകാശം തന്ന കവിതയാണീ കളിയച്ഛൻ എന്ന് പി മറുപടി പറയുന്നുണ്ട്. ഒരു നദിയുടെ ഒഴുക്കിനു കുളിരു മാത്രമല്ല കവിതയും ചിന്തകളുടെ അനന്ത സാധ്യതകളും നൽകാനാവുമെന്നു കൂടിയാണ് ഇത് കാണിക്കുന്നത്.
മലയാള ഭാഷയെ സ്നേഹിക്കും അതിന് വേണ്ടി പ്രവർത്തിക്കും എന്ന് പറയുന്നവരുടെ മക്കൾ പോലും പഠിക്കുന്നത് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ്. വാക്കും പ്രവൃത്തിയും ഒന്നാക്കാൻ സാധിക്കണം. കേവലം വേഷത്തിൽ മാത്രമല്ല, ഹൃദയത്തിലും കേരളത്തോടുള്ള സ്നേഹം ഊട്ടി ഉറപ്പിക്കണം. കേരളം ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞ അവസ്ഥയിലേക്ക് തിരിച്ചുപോവുകയാണോ കേരളമെന്ന് ആകുലപ്പെടുന്ന കാലമാണിത്. ചിലർ ഇത് ദൈവത്തിന്റെ നാടാണെന്ന് തിരുത്തിയെങ്കിലും എല്ലാ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പൂർവാധികം ശക്തിയോടെ തിരിച്ചുവരികയാണിവിടെ. നമ്മുടെ നാടിന്റെ ഭാഷയേയും ഭാഷാസംസ്കാരത്തെയും ശക്തമാക്കാനും ഭരണഘടനപരയായി ഉപയോഗിക്കാനുമുള്ള വലിയ ദൗത്യത്തിന്റെ സാരഥികളാവേണ്ടവരാണ് ഓരോ സർക്കാർ ഉദ്യോഗസ്ഥനും. ഇന്ത്യയിൽ പലയിടത്തും മാതൃഭാഷക്ക് കരുത്തേകാൻ പ്രക്ഷോഭങ്ങൾ നടന്നിട്ടുണ്ട്. മലയാള ഭാഷ ഭരണ ഭാഷയാക്കാൻ കേരളത്തിലും നിരന്തരം പോരാട്ടങ്ങൾ നടന്നു. എന്നാൽ അത് ഇന്നും പൂർണമായി വിജയത്തിലെത്തിയില്ല. അതിന്റെ കാരണം ഓരോരുത്തരും സ്വയം ചോദിക്കണം-മുഹമ്മദ് പേരാമ്പ്ര പറഞ്ഞു.
കലക്ടറേറ്റ് ആംഫി തിയറ്ററിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. എ ഡി എം കെ കെ ദിവാകരൻ ഭരണ ഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ പ്രകാശൻ, ഫിനാൻസ് ഓഫീസർ കെ സതീശൻ, ഹുസൂർ ശിരസ്തദാർ പി പ്രേംരാജ് എന്നിവർ സംസാരിച്ചു. തുടർന്ന് ജീവനക്കാർക്കായി ക്ലബ് എഫ് എമ്മുമായി ചേർന്ന് ഗെയിം ഷോയും ക്വിസ് മത്സരവും നടത്തി. ക്വിസ് മത്സരത്തിൽ എ വി സ്നേഹ (ജില്ലാ ഇൻഫർമേഷൻ ഓഫീസ്) ഒന്നാം സ്ഥാനവും ഷാജി മൂർക്കോത്ത് (റവന്യു വകുപ്പ്), ദിനേശ് (പ്ലാനിംഗ് ഓഫീസ്) എന്നിവർ രണ്ടാം സ്ഥാനവും സി പി സുധാകരൻ (ഡി എം ഒ ഓഫീസ്), നിമിഷ (പ്ലാനിംഗ് ഓഫീസ്) എന്നിവർ മൂന്നാം സ്ഥാനവും നേടി
ജീവനക്കാർക്കായി ഇംഗ്ലീഷ്-മലയാളം പരിഭാഷാ മത്സരം നവംബർ മൂന്നിന് ഉച്ചക്ക് 2.15ന് ജില്ലാ പഞ്ചായത്ത് വീഡിയോ കോൺഫറൻസ് ഹാളിൽ നടക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർ രണ്ട് മണിക്ക് റിപ്പോർട്ട് ചെയ്യണം. നവംബർ അഞ്ചിന് വൈകീട്ട് മൂന്ന് മണിക്ക് കലക്ടറേറ്റ് ആംഫി തിയറ്ററിൽ നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ടി പത്മനാഭൻ നിർവ്വഹിക്കും. മാധ്യമപ്രവർത്തകൻ ദിനകരൻ കൊമ്പിലാത്ത് വിശിഷ്ടാതിഥിയാവും.