കണിച്ചാർ ഉരുൾപൊട്ടൽ: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശങ്ങൾ നടപ്പിലാക്കും
November 20 | 07:59 AM
കണ്ണൂർ: ഇരിട്ടി താലൂക്കിലെ കണിച്ചാർ മേഖലയിൽ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സമർപ്പിച്ച പഠന റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്താൻ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. കണിച്ചാർ പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന ശ്രീലക്ഷ്മി, ന്യൂ ഭാരത് എന്നീ പാറമടകൾക്ക് ഏർപ്പെടുത്തിയ നിരോധനം ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരാനും തീരുമാനമായി. എൻഐടി, ഐ ഐ ടി തുടങ്ങിയ ഏജൻസികളുടെ പഠനത്തിന് വിധേയമായി മാത്രമേ പാറമടകൾ തുടർന്ന് തുറന്നു പ്രവർത്തിക്കുവാൻ അനുവാദം നൽകേണ്ടതുള്ളൂ എന്നും കലക്ടർ എസ് ചന്ദ്രശേഖറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
ഉരുൾപൊട്ടലിൽ തകർന്ന വെള്ളറ പണിയ കോളനി, മേലെ വെള്ളറ കുറിച്യ കോളനി എന്നിവിടങ്ങളിലേക്കുള്ള വഴിയിലെ തകർന്ന പാലങ്ങൾ പുനർനിർമ്മിക്കാൻ പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മുഖാന്തിരം പ്രൊപ്പോസൽ സമർപ്പിക്കാൻ തീരുമാനിച്ചു. മേഖലയിൽ ഉരുൾ പൊട്ടലിൽ തകർന്നതും ഉപയോഗ്യശൂന്യമായതുമായ മറ്റു പാലങ്ങൾ ഏത് വകുപ്പിന് കീഴിലാണെന്ന് ഉറപ്പുവരുത്തി പുനർനിർമാണ പ്രവൃത്തികൾക്കുള്ള എസ്റ്റിമേറ്റ് സമർപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി പഞ്ചായത്ത്, പൊതുമരാമത്ത് പാലങ്ങൾ എന്നീ വകുപ്പുകളെ ചുമതലപ്പെടുത്തി.
ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട ഭൂമിയുടെ കൃത്യമായ തോത് കണക്കാക്കി നാശനഷ്ടം ലഭ്യമാക്കാനാവശ്യമായ നിർദേശം സർക്കാറിലേക്ക് സമർപ്പിക്കും. നഷ്ടപ്പെട്ട ഭൂമിയുടെ കൃത്യമായ കണക്ക് ലഭ്യമാക്കാനായി റവന്യു, പഞ്ചായത്ത്, കൃഷി വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തും. കണിച്ചാർ ഉരുൾപൊട്ടലിനെ തുടർന്ന് ക്യാമ്പുകളിൽ താമസിക്കുകയും മാറിത്താമസിക്കുകയും ചെയ്തവർക്ക് ആശ്വാസധനസഹായം അനുവദിക്കാനുള്ള നിർദേശം യോഗം അംഗീകരിച്ചു. ഉരുൾപൊട്ടലിനെത്തുടർന്ന് വെള്ളവും ചെളിയും കയറിയ വീടുകൾക്ക് ദുരിതാശ്വാസത്തിനായി നൽകിയ അപേക്ഷകളിൽ, നിരസിക്കപ്പെട്ടവയിൽ പുനഃപരിശോധനയ്ക്ക് നടപടി സ്വീകരിക്കാൻ തദ്ദേശവകുപ്പ് ജോയിൻറ് ഡയറക്ടർക്ക് നിർദേശം നൽകി.
കണിച്ചാർ ഉരുൾപൊട്ടൽ സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പഠനറിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം പ്രാദേശികമായി ചേരും.
ജില്ലയിലെ പുഴകളിലെ മണലും മറ്റ് അവശിഷ്ടങ്ങളും ലേലം ചെയ്യാനായി ജലസേചന വകുപ്പ് പുനർനിർണയിച്ചു തന്ന വില യോഗം സാധൂകരിച്ചു. ഇ-ലേലം നടത്തിയതിനു ശേഷം ട്രാൻസിറ്റ് പാസ് അനുവദിക്കാൻ ജിയോളജി വകുപ്പിനെ ചുമതലപ്പെടുത്തി
ബി പി എൽ കാറ്റഗറിയിൽ ഉൾപ്പെടാത്തതു കാരണം കോവിഡ് 19 ബിപിഎൽ പെൻഷൻ നിരസിക്കപ്പെട്ട കൃപയുടെ അപേക്ഷ പരിഗണിച്ച് പെൻഷൻ അനുവദിക്കാൻ സർക്കാരിലേക്ക് ശുപാർശ ചെയ്യാൻ തീരുമാനിച്ചു
കാലവർഷ പ്രതിരോധ നടപടികളുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ വിന്യസിച്ച എൻഡിആർഎഫ് ടീം അംഗങ്ങൾക്ക് പാലക്കാട് മുതൽ ചെന്നൈ ആറക്കോണം വരെ യാത്രാസൗകര്യം ഏർപ്പെടുത്തിയതിനു ചിലവായ 76,974 രൂപ ഡി ടി ഒ കെ എസ് ആർ ടി സി, പാലക്കാടിന് അനുവദിക്കാൻ തീരുമാനിച്ചു.
കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസിഡൻറ് ആൻറണി സെബാസ്റ്റിയൻ, മറ്റ് ജനപ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.