ജ്യുഡീഷ്യറിക്കും മേലെയാണെന്നാണ് ഭാവം; ഗവർണറെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
November 2 | 06:12 PM
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ ജുഡീഷ്യറിക്കും മേലെയാണെന്ന് ഭാവിക്കുന്ന ഗവർണർ മന്ത്രിസഭയെ മറികടന്ന് ഇടപെടുന്നു എന്ന് രൂക്ഷമായ ഭാഷയിയിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഗവർണർക്ക് ചാൻസിലർ പദവിയിൽ സവിശേഷ അധികാരമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചാൻസിലർ പദവി നൽകിയത് കേരളമാണ്. അവിടെ ഇരുന്ന് പദവിയെ അപകീർത്തിപ്പെടുത്തുന്ന നിലപാടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്നത്.
തന്നിലാണ് സർവ്വ അധികാരവും എന്ന് ധരിച്ചാൽ അത് വക വച്ച് കൊടുക്കില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. സമാന്തര സർക്കാരാകാൻ ആരും ശ്രമിക്കണ്ട. പ്രീതി നഷ്ടപ്പെട്ടെന്ന് പറഞാൽ അത് തീരുമാനിക്കാൻ ഇവിടെ മന്ത്രിസഭയുണ്ട്. സർക്കാരും ജനങ്ങളുമുണ്ട്. ഉത്തരവാദിത്തങ്ങൾ ചെയ്യാൻ അറിയാം. അല്ലാതെ വല്ല ധാരണയും ഉണ്ടെങ്കിൽ അത് മനസിൽ വച്ചാൽ മതിയെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. സർവകലാശാലാ വിസിമാർക്കും സർക്കാരിനും എതിരെ ഗവർണർ നിയമങ്ങളുടെ നഗ്ന ലംഘനമാണ് സ്വീകരിക്കുന്നത്. സർവ്വകലാശാലകളുടെ സ്വയംഭരണം തകർക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഗവർണർക്ക് ചാൻസിലർ പദവിയിൽ സവിശേഷ അധികാരമില്ല. വിസിക്കെതിരെ നടപടി വേണമെങ്കിൽ അത് സർവകലാശാല ചട്ടത്തിൽ പറയുന്നുണ്ട്. നിയമങ്ങളേയും നിയമസഭയേയും നോക്കുകുത്തിയാക്കാമെന്ന് ചിലർ കരുതുന്നുണ്ടെങ്കിൽ അത് അംഗീകരിച്ച് കൊടുക്കുന്ന പ്രശ്നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.