ഖത്തർ ലോകകപ്പ്: ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച് യുഎസ്എ; ഇക്വഡോറിനെ കീഴ്പ്പെടുത്താനാകാതെ നെതർലൻഡ്സ്
November 26 | 09:11 AM
ദോഹ: ഖത്തർ ലോകകപ്പിൽ വമ്പന്മാർക്ക് സമനില കുരുക്ക്. ഇംഗ്ലണ്ട്- യുഎസ് പോരാട്ടം ഗോള്‍ രഹിത സമനിലയിൽ അവസാനിച്ചപ്പോൾ നെതർലൻഡ്സിനെ ഇക്വഡോർ സമനിലയിൽ തളച്ചു. സ്കോർ 1-1.
ബി ഗ്രൂപ്പിൽ ഇംഗ്ലണ്ടും യുഎസ്എയും ഓരോ പോയിന്റ് വീതം പങ്കിട്ടെടുത്തു. ഇംഗ്ലണ്ട്, യുഎസ് താരങ്ങൾ ഗോളവസരങ്ങൾ പലതു സൃഷ്ടിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. ആദ്യ മത്സരത്തിൽ ഇറാനെ തകർത്തുവിട്ട അതേ ടീമുമായാണ് ഇംഗ്ലണ്ട് യുഎസിനെയും നേരിടാനിറങ്ങിയത്. പക്ഷേ ഇറാനെതിരെ പോലെ, ഗോൾമഴ തീർക്കാൻ യുഎസ് ഇംഗ്ലണ്ടിനെ അനുവദിച്ചില്ല.
രണ്ടാം പകുതിയിൽ ഗോള്‍ നേടാൻ യുഎസ്എ നടത്തിയ നീക്കങ്ങളും ഫലം കണ്ടില്ല. ഇംഗ്ലിഷ് മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. 11ാം മിനിറ്റില്‍ ഇംഗ്ലണ്ട് താരം കീറൻ ട്രിപ്പിയറിന്റെ കോർണറിൽ മേസൺ മൗണ്ട് ബോക്സിന് പുറത്തുനിന്ന് എടുത്ത ഷോട്ട് പോസ്റ്റിന് പുറത്തുപോയി. ബുകായോ സാകയെ ലക്ഷ്യമിട്ട് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ നൽകിയ പാസ് യുഎസ് പ്രതിരോധിച്ചു.
16ാം മിനിറ്റിൽ ലൂക്ക് ഷോയുടെ ഇടം കാൽ ഷോട്ട് യുഎസ് ഗോളി മാറ്റ് ടേണർ അനായാസം പിടിച്ചെടുത്തു. 17ാം മിനിറ്റിലാണ് ഇംഗ്ലണ്ട് ബോക്സിൽ യുഎസിന് ആദ്യ അവസരം ലഭിക്കുന്നത്. വെസ്റ്റൻ മക്കെന്നിയുടെ ക്രോസിൽ ഹജി റൈറ്റിന്റെ ശ്രമം. ഇംഗ്ലിഷ് താരം ഹാരി മഗ്വയർ ഹെഡ് ചെയ്തു രക്ഷപെടുത്തി. ആദ്യപകുതിയിൽ തന്നെ സാവധാനം യുഎസ് താളം കണ്ടെത്തി. 30ാം മിനിറ്റിനു ശേഷം ഇംഗ്ലണ്ടിനു സമാനമായി തുടർ മുന്നേറ്റങ്ങൾ യുഎസിൽ നിന്നും ഉണ്ടായി. ഫൈനൽ വിസിൽ മുഴങ്ങിയതോടെ ഇംഗ്ലണ്ടിനും യുഎസിനും ഗോളില്ലാ സമനില.
ആദ്യ മത്സരത്തിൽ വെയ്ൽസിനോട് സമനിലയിൽ പിരിഞ്ഞ യുഎസിന് നിലവിൽ രണ്ടു പോയിന്റുകൾ മാത്രമാണുള്ളത്. ആദ്യ മത്സരം ജയിച്ച ഇംഗ്ലണ്ടാകട്ടെ നാലു പോയിന്റുമായി ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുണ്ട്. ഡിസംബർ 30ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ട് വെയ്ൽസിനെയും യുഎസ് ഇറാനെയും നേരിടും.