ഖത്തർ ലോകകപ്പ്: അടിതെറ്റി പോർച്ചുഗലും ബ്രസീലും; ജയിച്ചിട്ടും ഉറുഗ്വായ് പുറത്ത്; ദക്ഷിണ കൊറിയയും സ്വിറ്റ്സര്‍ലൻഡും പ്രീക്വാർട്ടറില്‍
December 3 | 07:08 AM
ദോഹ: ഖത്തർ ലോകകപ്പിൽ അട്ടിമറികൾ അവസാനിക്കുന്നില്ല. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പോർച്ചുഗലിനെ പരാജയപ്പെടുത്തി ദക്ഷിണ കൊറിയ പ്രീക്വാർട്ടറിൽ പ്രവേശിച്ചപ്പോൾ ഉറുഗ്വായയുടെ സ്വപ്നങ്ങളാണ് പൊലിഞ്ഞത്. ഘാനക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചിട്ടും ഉറുഗ്വായ്ക്ക് പ്രീക്വാര്‍ട്ടറിലെത്താൻ കഴിഞ്ഞില്ല.
ആക്രമണങ്ങളും പ്രത്യാക്രമണങ്ങളാലും നിറഞ്ഞതായിരുന്നു ദക്ഷിണ കൊറിയ-പോർച്ചുഗൽ പോരാട്ടം. ആദ്യ പകുതിയിൽ തന്നെ ഇരുടീമും ഓരോ ഗോൾ നേടി ഒപ്പമെത്തിയതോടെ രണ്ടാം പകുതിയിൽ മത്സരം ത്രില്ലറിലായി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ദക്ഷിണ കൊറിയയുടെ വിജയഗോളെത്തിയത്.
പോര്‍ച്ചുഗല്‍ അഞ്ചാം മിനിറ്റില്‍ റിക്കാർഡോ ഹോർറ്റയുടെ ഗോളിലായിരുന്നു മുന്നിലെത്തിയത്. എന്നാൽ ഏറെ വൈകിയില്ല 27-ാം മിനിറ്റില്‍ കിം യാാങ് ഗ്വോന് കോർണർ ഗോളിലെത്തിച്ച് മത്സരം സമനിലയിലെത്തിച്ചു. രണ്ടാം പകുതിയില്‍ വിജയ ഗോളിനായി മത്സരിച്ച പോര്‍ച്ചുഗലിന് ദക്ഷിണ കൊറിയൻ പ്രതിരോധത്തെ മറികടക്കാൻ കഴിയാതെ വന്നു. ഇഞ്ചുറി ടൈമില്‍(90+1) ഹ്വാങ് ഹീ ചാനിലൂടെ ദക്ഷിണ കൊറിയ വിജയമുറപ്പിച്ചു.
മറ്റൊരു മത്സരത്തില്‍ ഘാനയോട് ഉറുഗ്വായ് ജയിച്ചെങ്കിലും പ്രീക്വാർട്ടറിലേക്കെത്താൻ കഴിഞ്ഞില്ല.
ഗോള്‍വ്യത്യാസവും പോയന്റും തുല്യമായതോടെ അടിച്ച ഗോളിന്റെ എണ്ണത്തിലാണ് ഉറുഗ്വായെ മറികടന്ന് ദക്ഷിണ കൊറിയ അവസാന 16-ലേക്ക് മുന്നേറിയത്. കൊറിയ നാല് ഗോളുകള്‍ നേടിയപ്പോൾ ഉറുഗ്വായ് രണ്ടു ഗോളുകള്‍ മാത്രമാണ് അടിച്ചത്. ഇതോടെ ഉറുഗ്വായെ മറികടന്ന് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനക്കാരായി കൊറിയ എത്തിയത് .
പുലര്‍ച്ചെ നടന്ന മത്സരത്തിൽ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചാണ് കാമറൂൺ ഖത്തർ ലോകകപ്പിൽ നിന്ന് പടിയിറങ്ങുന്നത്. ബ്രസീൽ നേരത്തെ തന്നെ പ്രീ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. ജി ഗ്രൂപ്പിൽ നാലു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കാമറൂൺ. 92–ാം മിനിറ്റിൽ വിൻസെന്റ് അബൂബക്കറാണ് കാമറൂണിനായി വിജയ ഗോൾ നേടിയത്. ഡിസംബർ ആറിനു നടക്കുന്ന പ്രീക്വാർട്ടറിൽ ദക്ഷിണ കൊറിയയാണു ബ്രസീലിന്റെ എതിരാളികൾ.
മറ്റൊരു മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സെർബിയ സ്വിറ്റ്സർലൻഡിന് മുൻപില് വീണു. സെർബിയക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയം നേടി സ്വിറ്റ്സർലാൻഡും അവസാന 16ലേക്ക് കുതിച്ചു.