മോര്‍ബി തൂക്ക് പാലം തകർന്നുണ്ടായ ദുരന്തത്തിൽ മരണം 142 ആയി
October 31 | 11:36 AM
മോര്‍ബി:ഗുജറാത്തിലെ മോർബിയിൽ തൂക്ക് പാലം തകർന്നുണ്ടായ ദുരന്തത്തിൽ മരണം 142 ആയി. പുഴയിൽ വീണ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതിനിടയിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെയാണ് അറ്റകുറ്റപ്പണിക്ക് ശേഷം പാലം പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തതെന്ന വിവരവും പുറത്ത് വന്നു. അതേസമയം നിർമ്മാണ പ്രവർത്തികൾ നടത്തിയ കമ്പനിക്കെതിരെ കേസെടുത്തു
500ഓളം പേർ അപകട സമയത്ത് പാലത്തിലുണ്ടായിരുന്നതായാണ് വിവരം. ഇതിൽ എത്രപേർ വെള്ളത്തിൽ വീണിട്ടുണ്ടെന്ന് കൃത്യമായ കണക്ക് ലഭ്യമല്ല. കേന്ദ്ര സേനകളുടെ എല്ലാവിഭാഗങ്ങളും ദുരന്ത നിവാരണ സേനയും രാത്രി തന്നെ രംഗത്തുണ്ട്. ഡ്രോൺഉപയോഗിച്ചുള്ള തെരച്ചിലാണ് കരസേന ഇന്ന് നടത്തിയത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ രാത്രി തന്നെ ദുരന്ത മേഖലയിൽ എത്തി. ആശുപത്രിയിലുള്ളവരെ സന്ദർശിച്ചു.ആഭ്യന്തരമന്ത്രി ഹർഷ് സാംഗ്വിയാണ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. രാജ്കോട്ട് എംപി മോഹൻഭായ് കല്യാൺജിയുടെ കുടുംബത്തിലെ 12 പേരും മരിച്ചവരിലുണ്ട്. ഇതിൽ 5 പേർ കുട്ടികളാണ്.
140 വർഷത്തിലേറെ പഴക്കമുള്ള പാലം അറ്റകുറ്റപ്പണികൾക്കായി 7 മാസത്തോളം അടച്ചിട്ടിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ 26നാണ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്. എന്നാൽ അനുമതിയൊന്നും വാങ്ങാതെയാണ് ഇതെന്ന് മോർബി കോർപ്പറേഷൻ പറയുന്നു. പാലത്തിൽ അനുവദനീയമായതിൽ കൂടുതൽ ആളുകൾ കയറിയിരുന്നു. ഇത് നിയന്ത്രിക്കാൻ ആരും ഉണ്ടായില്ല.15 വർഷത്തേക്ക് പാലത്തിന്റെ നടത്തിപ്പ് ചുമതല നൽകിയ കമ്പനിക്കെതിരെ നരഹത്യക്കുറ്റമടക്കം ചുമത്തി പൊലീസ് കേസെടുത്തു.