സഹകരണ സ്ഥാപനങ്ങൾ കേരളത്തിന്റെ ബദൽ: മന്ത്രി വി അബ്ദുറഹിമാൻ
November 30 | 06:15 AM
കണ്ണൂർ: കോർപ്പറേറ്റ് സ്ഥാപനങ്ങളെ വെല്ലുന്ന തരത്തിലുള്ള ബദൽ സംവിധാനമാണ് കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെന്ന് കായിക-ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. സഹകരണ വകുപ്പിന്റെ അംഗ സമാശ്വാസ നിധി മൂന്നാംഘട്ട സഹായ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മുതലാളിമാരുടെ കയ്യിലല്ല, ജനങ്ങളുടെ കൈയിലാണ് നമ്മുടെ സഹകരണ ബാങ്കുകൾ. ഇതിന്റെ ലാഭവിഹിതം സാധാരണക്കാരുടെ കൈയിൽ തന്നെയാണ് എത്തിച്ചേരുന്നത്. ശക്തമായ സാമ്പത്തിക അടിത്തറ സഹകരണ മേഖലയിലെ ബാങ്കുകൾക്കുണ്ട്. ഏത് സാമ്പത്തിക ബുദ്ധിമുട്ടിലും ജനങ്ങളെ സഹായിക്കാൻ സഹകരണ പ്രസ്ഥാനങ്ങൾ സർക്കാറിനൊപ്പം ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. നാടിന്റെ സാമ്പത്തിക നട്ടെല്ലായി പ്രവർത്തിക്കുന്ന കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ ലോകത്തിന് തന്നെ മാതൃകയായാണെന്നും മന്ത്രി പറഞ്ഞു
സഹകരണ പ്രസ്ഥാനത്തിന്റെ സാമൂഹിക പ്രതിബന്ധത ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് മാരക രോഗബാധിതരായി ദുരിതമനുഭവിക്കുന്ന സഹകരണ സംഘം അംഗങ്ങളെ സഹായിക്കാൻ 'അംഗ സമാശ്വാസ നിധി' പദ്ധതി നടപ്പാക്കുന്നത്. മൂന്നാം ഘട്ടത്തിൽ 647 ഗുണഭോക്താകൾക്കായി വിതരണം ചെയ്യാൻ 1.42 കോടി രൂപയാണ് ജില്ലക്ക് അനുവദിച്ചത്.
അർബുദം, ഡയാലിസിസിന് വിധേയരായിക്കൊണ്ടിരിക്കുന്നവർ, പാരാലിസിസ് ബാധിച്ച് ശയ്യാവലംബരായവർ, എച്ച് ഐ വി ബാധിതർ, ഗുരുതരമായ ഹൃദയ ശസ്ത്രക്രിയക്ക് വിധേയരായവർ, കരൾ സംബന്ധമായ അസുഖം ബാധിച്ചവർ, വാഹനാപകടത്തിൽപ്പെട്ട് അംഗവൈകല്യം സംഭവിച്ചവർ/ശയ്യാവലംബരായവർ തുടങ്ങിയവർക്കും അപകടത്തിൽപ്പെട്ട് ശയ്യാവലംബരായ അംഗങ്ങളുടെ ആശ്രിതർ, മാതാപിതാക്കൾ എടുത്ത വായ്പക്ക് ബാധ്യതപ്പെട്ട കുട്ടികൾ എന്നിവർക്കും സാമ്പത്തിക സഹായം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ/ബാങ്കുകളുടെ അതത് ഓഡിറ്റ് വർഷത്തെ അറ്റ ലാഭത്തിന്റെ 10 ശതമാനത്തിൽ അധികരിക്കാത്ത തുക, പരമാവധി 1,00,000 രൂപയാണ് പദ്ധതിയുടെ പ്രധാന ഫണ്ട്.
മട്ടന്നൂർ സഹകരണ റൂറൽ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ കെ കെ ശൈലജ ടീച്ചർ എം എൽ എ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിംഗ്) എം കെ സൈബുന്നീസ റിപ്പോർട്ട് അവതരിപ്പിച്ചു. കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സി വി ശശീന്ദ്രൻ, പി എ എസി എസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ ശ്രീധരൻ, മട്ടന്നൂർ സഹകരണ റൂറൽ ബാങ്ക് പ്രസിഡണ്ട് കെ പി പ്രഭാകരൻ മാസ്റ്റർ, കൂത്തുപറമ്പ് അസി.രജിസ്ട്രാർ മധു, ജോയിന്റ് രജിസ്ട്രാർ ഇൻ ചാർജ് കെ പ്രദോഷ്കുമാർ എന്നിവർ സംസാരിച്ചു.