മംഗര പാലം പ്രവൃത്തിക്ക് തുടക്കമായി
November 10 | 06:12 AM
കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ ചപ്പാരപ്പടവ് പഞ്ചായത്തിൽ കുപ്പം പുഴയ്ക്ക് കുറുകെ നിർമിക്കുന്ന മംഗര പാലത്തിന്റെ പ്രവൃത്തി എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. പാലം പ്രവൃത്തി ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കണമെന്ന് എം എൽ എ പറഞ്ഞു. നിർമ്മാണ പ്രവൃത്തികൾ കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്ന് സർക്കാരിന് നിർബന്ധമുണ്ട്. ഇതിനായി ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും സമയോചിതമായ ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ചപ്പാരപ്പടവ്, എരുവാട്ടി, തേർത്തല്ലി പൊതുമരാമത്ത് റോഡുകളെ ചപ്പാരപ്പടവ്, ചാണോക്കുണ്ട്. റോഡുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ഈ രണ്ട് റോഡുകളെയും ബന്ധിപ്പിക്കാൻ നിലവിൽ സൗകര്യമില്ലാത്തതിനാൽ പൊതുജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ഇതോടെ പരിഹാരമാകും.
പ്രദേശത്തെ ജനങ്ങളുടെ ദീർഘകാല സ്വപ്നം കൂടിയാണ് യാഥാർഥ്യമാകുന്നത്. പ്രവൃത്തിക്കായി സർക്കാർ 13.4 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതിക അനുമതിയും നൽകിയിരുന്നു.
പ്രീസ്ട്രസ്ഡസ് കോൺക്രീറ്റ് ഗർഡറുകൾ സഹിതമുള്ള പാലത്തിന് 173.90 മീറ്റർ നീളവും, 7.5 മീറ്റർ ക്യാരേജ് വേയും ഇരുവശത്തും ഒന്നര മീറ്റർ നടപ്പാതയോടെ 11 മീറ്റർ വീതിയുമുണ്ടാകും. പാലത്തിനായി 25.05 മീറ്റർ നീളമുള്ള അഞ്ച് സ്പാനുകളും 24.325 മീറ്റർ നീളമുള്ള രണ്ട് ലാൻഡ് സ്പാനുകളും ഒരുക്കും. മംഗര ഭാഗത്ത് 80 മീറ്റർ നീളത്തിലും മംഗര അക്കര ചപ്പാരപ്പടവ്-എരുവാട്ടി റോഡ് കയറുന്നിടത്ത് 65 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡ്, 7.50 മീറ്റർ വീതിയിൽ ഉപരിതലം എന്നിയും സജ്ജമാക്കും.
മംഗരയിൽ നടന്ന ചടങ്ങിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് പാലങ്ങൾ വിഭാഗം കണ്ണൂർ എക്സി. എഞ്ചിനീയർ കെ എം ഹരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിജ ബാലകൃഷ്ണൻ, വൈസ് പ്രസിഡണ്ട് പി കെ അബ്ദുറഹിമാൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഉനൈസ് എരുവാട്ടി, ഷീജ കൈപ്രത്ത്, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം എം അജ്മൽ, പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം കോഴിക്കോട് ഉത്തര മേഖല സൂപ്രണ്ടിംഗ് എഞ്ചിനീയർ പി കെ മിനി, പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം കണ്ണൂർ അസി. എക്സി.എഞ്ചിനീയർ ജി എസ് ജ്യോതി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.