ദേശീയപാത വികസനം: കല്യാശ്ശേരി മണ്ഡലത്തിലെ മൂന്നിടങ്ങളിൽ എം എൽ എ സന്ദർശിക്കും
November 8 | 05:36 AM
കണ്ണൂർ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കല്യാശ്ശേരി മണ്ഡലത്തിലൂടെ കടന്നുപോകുന്ന മൂന്നു പ്രദേശങ്ങൾ നവംബർ 11ന് വെള്ളിയാഴ്ച എം വിജിൻ എംഎൽഎയും ദേശീയപാത ഉദ്യോഗസ്ഥരും സന്ദർശിക്കും. കല്യാശ്ശേരി, പിലാത്തറ, എടാട്ട് എന്നീ പ്രദേശങ്ങളാണ് സന്ദർശിക്കുക. ദേശീയപാത വികസന പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
എം വിജിൻ എംഎൽഎ, ജില്ലാ കലക്ടർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ രാവിലെ 10ന് എടാട്ട്, 11ന് പിലാത്തറ, 12ന് കല്യാശ്ശേരി എന്നിവിടങ്ങളിലാണ് സന്ദർശിക്കുക. കല്യാശ്ശേരി മുതൽ മാങ്ങാട് വരെയും പിലാത്തറ, എടാട്ട് പരിസരങ്ങളിലും നിലനിൽക്കുന്ന പ്രശ്നങ്ങളും യോഗം ചർച്ച ചെയ്തു. കല്യാശ്ശേരിയിൽ അഞ്ചിലധികം പോക്കറ്റ് റോഡുകൾ നഷ്ടപ്പെടാനും പ്രദേശവാസികൾക്കും സമീപത്തെ സ്കൂൾ വിദ്യാർഥികൾക്കും യാത്രാപ്രശ്നം നേരിടാനുമുള്ള സാധ്യതകൾ എം വിജിൻ എംഎൽഎ യോഗത്തിൽ ചൂണ്ടിക്കാട്ടി. കല്യാശ്ശേരി പോളിക്ക് സമീപത്തെ കൾവർട്ട് നാലു മീറ്ററായി ഉയർത്തണമെന്നും കല്യാശ്ശേരി വില്ലേജ് ഓഫീസ് മുതൽ മാങ്ങാട് പഴയ രജിസ്റ്റർ ഓഫീസ് റോഡ് വരെയുള്ള പഞ്ചായത്ത് റോഡിൽ നിന്നും ദേശീയ പാതയിലെ സർവ്വീസ് റോഡിൽ കയറാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
പിലാത്തറ ബസ് സ്റ്റാന്റ് പ്രദേശത്ത് ഫ്ളൈ ഓവർ, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന എടാട്ട് പ്രദേശത്ത് അടിപ്പാത എന്നിവയുടെ സാധ്യതകൾ പരിഗണിക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നു. ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ദേശീയപാതയുടെ ഇരുഭാഗങ്ങളിലെയും വീടുകളിൽ ഗാർഹിക കുടിവെള്ള കണക്ഷൻ നൽകുന്നതിനു പുതിയ പൈപ്പ് ലൈനുകൾ ഉടൻ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.
കലക്ടറേറ്റ് ചേംബറിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി ടി ബാലകൃഷ്ണൻ (കല്യാശ്ശേരി), പി ഗോവിന്ദൻ (ഏഴോം), എ പ്രാർഥന (കുഞ്ഞിമംഗലം), ചെറുതാഴം പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി വി ഉണ്ണികൃഷ്ണൻ, നാഷണൽ ഹൈവേ ലാൻഡ് അക്വസിഷൻ തളിപ്പറമ്പ് ഡെപ്യൂട്ടി കലക്ടർ നിർമൽ റിത, ദേശീയപാതാ അതോറിറ്റി എഞ്ചിനീയർ പി സുശാന്ത്, ലെയ്സൺ ഓഫീസർ കെ വി അബ്ദുള്ള, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.