സർക്കസ് കാഴ്ചകൾ ക്യാൻവാസിലാക്കി വിദ്യാർത്ഥികൾ;ഇന്ത്യയിലാദ്യമായി സർക്കസിനൊപ്പം ചിത്രരചനാ മത്സരം സംഘടിപ്പിച്ചു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ
November 7 | 10:14 PM
കണ്ണൂർ: സർക്കസ് കൂടാരത്തിൽ കണ്ട കാഴ്ച്ചകൾ അവരവരുടെ ഭാവനകളിൽ, വരകളാൽ തെളിഞ്ഞപ്പോൾ അതൊരു നവ്യാനുഭവമായത് കുട്ടികൾക്ക് മാത്രമല്ല, കണ്ടു നിന്നവർക്ക് കൂടിയാണ്. ഒരു മണിയുടെ പ്രദർശനം കാണാൻ കുട്ടി ചിത്രകാരൻമാർ കൃത്യമായി സർക്കസ് കൂടാരത്തിലെത്തി. സർക്കസ് കാണുക മാത്രമല്ല അവരുടെ ലക്ഷ്യം, കലാകാരൻമാരുടെ പ്രകടനങ്ങൾ ആസ്വദിച്ച് ഇഷ്ടപ്പെട്ട ഒരു ഇനം ക്യാൻവാസിലാക്കുക കൂടിയാണ്. കൂടാരത്തിലെ ഓരോ കാഴ്ച്ചകളും കുട്ടികൾ പ്രതീക്ഷയോടെ അതിലുപരി കൗതുകത്തോടെ നോക്കി കണ്ടു.
സർക്കസ് കലാകാരൻമാരുടെ മിന്നുന്ന പ്രകടനങ്ങൾ ശ്വാസം അടക്കി പിടിച്ച് കാണുന്നതിനിടയിൽ കൊച്ചു കുട്ടുകാർക്ക് പൊട്ടിച്ചിരികൾ സമ്മാനിച്ച് ജോക്കർമാർ അവരുടെ തമാശ നമ്പറുകൾ ഇറക്കി. ഇതൊക്കെ ഓർമ്മയിൽ സൂക്ഷിച്ച് കൂടാരത്തിലെ സർക്കസ് കഴിഞ്ഞയുടൻ ക്യാൻവാസിൽ മറ്റൊരു സർക്കസ് കൂടാരം പണിത് തുടങ്ങി, കുട്ടി ചിത്രകാരൻമാർ.
ഏതാണ്ട് മുപ്പതു മിനിട്ട് കൊണ്ട് കുട്ടികൾ പല രീതിയിലുള്ള സ്കെച്ചുകൾ തീർത്തു. തമ്പിലെ കാഴ്ച്ചകൾ വരകളാൽ തെളിഞ്ഞ ക്യാൻവാസുകൾ വാങ്ങാനെത്തിയ 'ജോക്കർ' കൂട്ടുകാർക്ക് മിഠായി കൊടുക്കാൻ മറന്നില്ല. കൈ കൊടുത്തും, തലോടിയും, ഫോട്ടോ എടുത്തും അവർ കുട്ടികൾക്കൊപ്പം നിന്നു. ജോക്കറെ അടുത്ത് കണ്ടതിൽ കുട്ടികൾക്കും വലിയ സന്തോഷമായി. അധ്യാപകർക്കും, രക്ഷിതാക്കൾക്കും മറക്കാനാവാത്ത നിമിഷം കൂടിയായി സർക്കസ് കൂടാരത്തിലെ കാഴ്ച്ചകളെല്ലാം.
കണ്ണൂർ എസ് എൻ കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ എസ് എൻ അലുമിനിയും ജംബോ സർക്കസ്സും സംയുക്തമായാണ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചത്. ഇന്ത്യയിലാദ്യമായാണ് ഇത്തരത്തിൽ സർക്കസിനൊപ്പം ചിത്രരചനാ മത്സരം എന്ന ആശയം നടപ്പിലാക്കിയത്. അധ്യാപകരും രക്ഷിതാക്കളും ഈ അവസരം ഒരുക്കിയ സംഘാടകർക്ക് പ്രത്യേകം നന്ദി അറിയിച്ചു.
മത്സര വിജയികൾക്കുള്ള (ഒന്ന്,രണ്ടു, മൂന്ന്) സമ്മാനദാനം ഈ മാസം 12 ന് രാവിലെ പതിനൊന്നു മണിക്ക് സർക്കസ് കൂടാരത്തിനു മുന്നിൽ സർക്കസ് കുലപതി ജെമിനി ശങ്കരൻ നിർവഹിക്കും. മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് സ്കൂളിൽ ഏൽപ്പിക്കും.
ജംബോ സർക്കസ് ഉടമ അജയ് ശങ്കർ, അലുംനി അംഗങ്ങളായ രത്നകുമാർ മൊറായി, എം.കെ അനിൽ കുമാർ, കെ.കെ പ്രമോദ്, ജീന വാമനൻ,സി കെ മണിലാൽ, എം.സി സതീഷ് കുമാർ, അനിത എന്നിവർ സംബന്ധിച്ചു.