ഭാരവാഹന പരിശോധന 17.12 ലക്ഷം പിഴ ഈടാക്കി;ഗതാഗത കുരുക്ക് കുറക്കാൻ സാധിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി
November 1 | 05:35 AM
കണ്ണൂർ: ജില്ലയിൽ ഭാരവാഹന പരിശോധന ശക്തമാക്കിയതോടെ നാലു മാസത്തിനിടെ പിഴയായി ഈടാക്കിയത് 17,12,700 രൂപ. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കണക്കാണിത്. ആകെ 6234 ഭാരവാഹനങ്ങളാണ് പരിശോധിച്ചത്. ഇതിൽ 5142 വാഹനങ്ങൾക്ക് പിഴ ഈടാക്കി. ജൂൺ മാസത്തിൽ 1325 വാഹനങ്ങളിൽ നിന്നായി 4,98,250 രൂപയും ജൂലൈയിൽ 1293 വാഹനങ്ങളിൽ നിന്നായി 4,07,000 രൂപയും ആഗസ്റ്റിൽ 1398 വാഹനങ്ങളിൽ നിന്ന് 4,27,300 രൂപയും സെപ്റ്റംബറിൽ 1126 വാഹനങ്ങളിൽ നിന്ന് 3,80,150 രൂപയുമാണ് പിഴയായി ഈടാക്കിയത്.
ആറുചക്രവാഹനങ്ങൾക്ക് 18 ടണ്ണും പത്തുചക്രവാഹനങ്ങൾക്ക് 28 ടണ്ണുമാണ് വാഹനത്തിന്റെ ഭാരമടക്കം അനുവദനീയമായത്. അമിതഭാരത്തിന് ചുരുങ്ങിയത് 2,000 രൂപയും ഓരോ ടണ്ണിനും ആയിരം രൂപയുമാണ് പിഴ.
മോട്ടോർ വാഹന ജനറൽ നിയമം 177 പ്രകാരം 500 രൂപയും, റോഡ് നിയന്ത്രണം ലംഘിക്കുന്ന വാഹനങ്ങൾക്ക് വകുപ്പ് 177 എ പ്രകാരം 500 രൂപയും, അധികാരികളുടെ ഉത്തരവുകളുടെ അനുസരണക്കേട് വകുപ്പ് 179 പ്രകാരം 2000 രൂപയും പൊതുസ്ഥലത്ത് അപകടകരമാം വിധത്തിലോ മറ്റുള്ളവർക്ക് അസൗകര്യമുണ്ടാക്കുന്ന വിധത്തിലോ വാഹനം നിർത്തിയിടുന്നത് തടയുന്ന വകുപ്പ് 122 പ്രകാരം 250 രൂപയുമാണ് പിഴ ഈടാക്കുന്നത്.
നിലവിൽ രാവിലെ എട്ടു മുതൽ 9.30 വരെയും വൈകുന്നേരം 3 മുതൽ 4.30 വരെയുമാണ് ഭാരവാഹങ്ങൾക്ക് ഗതാഗത നിയന്ത്രണമുള്ളത്. ഈ സമയത്ത് വഴി തിരിച്ചുവിടാൻ സാധിക്കുന്ന ഇടങ്ങളിൽ ഭാരവാഹനങ്ങളെ വഴിതിരിച്ചുവിടുകയും അല്ലാത്തിടങ്ങളിൽ പിടിച്ചിടുകയുമാണ് ചെയ്യുന്നത്. മിനി ലോറി, ടിപ്പർ ലോറി തുടങ്ങിയ ചരക്ക് വണ്ടികളാണ് കൂടുതലായും പിടിച്ചത്. പരിശോധന ശക്തമാക്കിയ നടപടിയിലൂടെ നഗരത്തിൽ ഗതാഗത കുരുക്ക് കുറക്കാൻ സാധിക്കുന്നുണ്ടെന്ന് കണ്ണൂർ ജില്ലാ പോലീസ് മേധാവി ആർ ഇളങ്കോ പറഞ്ഞു.