തെരഞ്ഞെടുപ്പിന് മുൻപ് രണ്ട് പ്രധാന കക്ഷികൾ തങ്ങളുടെ സ്ഥാനാർത്ഥികളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്തി
February 24 | 10:47 PM
കാഴ്ചവട്ടം
മുഹമ്മദ് ബഷീർ
ഫെബ്രുവരി 14ന് ഗോവ നിയമസഭയിൽ ആകെയുള്ള 40സീറ്റുകളിൽ ഒരൊറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് പൂർത്തിയായി. ഭരണകക്ഷിയായ ബിജെപി, പ്രധാനപ്രതിപക്ഷമായ കോൺഗ്രസ്, ആം ആദ്മി പാർട്ടി, പ്രാദേശിക കക്ഷികളായ മഹാരാഷ്ട്ര വാദി ഗോമാന്തക് പാർട്ടി, ഗോവ ഫോർവേഡ് പാർട്ടി, പുതുതായി മത്സര രംഗത്തുള്ള തൃണമുൽ കോൺഗ്രസ് എന്നീ പാർട്ടികൾ തെരഞ്ഞെടുപ്പ് രംഗം കൊഴുപ്പിച്ചു. താരതമ്യേന മെച്ചപ്പെട്ട പോളിംഗ് ശതമാനം -79%- പേർ വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷണരുടെ വാർത്താകുറിപ്പ് വന്നു. മാർച്ച് 10 ന് മറ്റ് സംസ്ഥാനങ്ങളുടെ നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങളോടൊപ്പം ഗോവയിലെ ജനങ്ങളുടെ സമ്മതിദാന വിനിയോഗം ഏതു വഴിക്കായിരുന്നു എന്നറിയാം. പറഞ്ഞു വന്നത് അതൊന്നുമല്ല. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഗോവയിൽ, തെരഞ്ഞെടുപ്പിന് മുൻപ് രണ്ട് പ്രധാന കക്ഷികൾ തങ്ങളുടെ സ്ഥാനാർത്ഥികളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്തി അദ്ഭുതം സൃഷ്ടിച്ചു ! പക്ഷെ, സാധാരണപോലെ തെരഞ്ഞെടുക്കപെട്ടവർ നിയമസഭാ അങ്കണത്തിൽ വെച്ച് നടത്തുന്ന സത്യപ്രതിജ്ഞ ചടങ്ങായിരുന്നില്ല അത്. ജയിച്ചു സഭയിൽ എത്തിയാൽ ബിജെപി യിലേക്ക് കൂറുമാറി വോട്ടർമാരെയും പാർട്ടിയെയും വഞ്ചിക്കില്ല എന്നായിരുന്നു പ്രതിജ്ഞ ! ഇത് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യസംഭവമായിരുന്നു. ഇതിന് ഉപോൽബലകമായ സാഹചര്യം എന്തായിരുന്നു? കഴിഞ്ഞ തവണ ഗോവയിൽ 17സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ കോൺഗ്രസിൽ നിന്ന് 10 പേരെ ഒറ്റയടിക്ക് അടർത്തി , കൂറുമാറ്റിയായിരുന്നു അന്ന് ഭരണകക്ഷിയായി മത്സര രംഗത്തുണ്ടായിരുന്ന ബിജെപി, തങ്ങൾക്ക് ജനങ്ങൾ നൽകിയ 13സീറ്റിൽ നിന്ന് 21 എന്ന മാന്ത്രിക സംഖ്യ മറികടന്നത്. പിന്നീടും പലപ്പോഴായി കോൺഗ്രസ് എം എൽ എ മാരെ ബി ജെ പി കൂറുമാറ്റി. ഈ വർഷം തെരഞ്ഞെടുപ്പ് ആവുമ്പോഴേക്കും കോൺഗ്രസിന്റെ നിയമസഭാപ്രാതിനിധ്യം വെറും രണ്ട് സീറ്റ് മാത്രമായിരുന്നു ! അതായത് അഞ്ചു വർഷത്തിനുള്ളിൽ 17കോൺഗ്രസ് അംഗങ്ങളിൽ 15 പേരും ബിജെപി യിലെത്തുകയും അവർക്ക് വോട്ട് ചെയ്തവരെ വഞ്ചിക്കുകയും ചെയ്തു. കൂറുമാറ്റ നിരോധന നിയമം പ്രാബല്ല്യത്തിലുണ്ടായിരിക്കെ, നിയമത്തിന്റെ നൂലിഴകൾക്കിടയിലൂടെ ബിജെപി ഭൂരിപക്ഷം നേടി അഞ്ച് വർഷം ഭരണത്തിലേറി.
2017ൽ 17 പേരെ വിജയിപ്പിച്ച് നിയമസഭയിലെത്തിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായി (സാധാരണഗതിയിൽ ചെറുകക്ഷികളുടെ പിന്തുണ നേടി അഞ്ച് വർഷം ഭരണത്തിലിരിക്കേണ്ടിയിരുന്ന കക്ഷി )അഞ്ച് വർഷം കഴിഞ്ഞ് വീണ്ടും തെരെഞ്ഞെടുപ്പിനെ നേരിടുമ്പോൾ രണ്ട് എം എൽ എ മാർ മാത്രമുള്ള ചെറുകക്ഷി യായി ജനങ്ങളെ നേരിടാനുള്ള കോൺഗ്രസിന്റെ ജാള്യത മനസ്സിലാക്കാവുന്നതേയുള്ളൂ. ഈ ജാള്യത മറയ്ക്കാനും, ജനങ്ങളുടെ വിശ്വാസ നേടിയെടുക്കാനും കോൺഗ്രസ് പാർട്ടി കണ്ട ഉപായമായിരുന്നു രാഹുൽ ഗാന്ധിക്ക് മുൻപാകെയുള്ള കൂട്ടസത്യപ്രതിജ്ഞയും ആരാധനാലയങ്ങൾ വലം വെച്ചുള്ള സത്യം ചെയ്യലും ! കോൺഗ്രസിന്റെ ഈ നടപടി കണ്ടിട്ടാവാം, ആം ആദ്മി പാർട്ടി ഒരു പടി കൂടി കടന്ന് സ്ഥാനാർഥികളിൽ നിന്ന് കൂറുമാറില്ല എന്ന് മുദ്ര പത്രത്തിൽ എഴുതി വാങ്ങി പ്രതിജ്ഞ കുറച്ചു കൂടി നിയമസാധുവാക്കി!
കൂറുമാറ്റത്തിലൂടെ ഭരണത്തിലേറുക എന്നത് ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയിൽ ദീർഘകാലമായി അരങ്ങു വാഴുന്ന പ്രക്രിയയാണ്. ഇത് തടയുന്നതിനായി പാസ്സാക്കിയെടുത്ത 1985ലെയും 2004ലെയും നിയമഭേദഗതികൾ അവയുടെ ജന്മസിദ്ധമായ ദൗർബല്ല്യങ്ങളാൽ വേണ്ടത്ര ഫലപ്രദമാവാതിരിക്കുകയും, പാർട്ടികൾ കൂറുമാറ്റത്തിന് പുതിയ വഴികൾ കണ്ടെത്തുകയും, കുതിര കച്ചവടം നിർബാധം തുടരുകയും ചെയ്യുന്നു. മുൻപ് ഒന്നോ രണ്ടോ പേർ കൂറുമാറിയിടത്ത് ഒരു പാർട്ടിയുടെ നിയമസഭാ സാമാജികരെ നെടുകെ പിളർത്തി പിന്തുണ ഉറപ്പ് വരുത്തുന്ന രീതി കൈവരിച്ചു എന്ന് മാത്രം. ഈ കാര്യത്തിൽ ബിജെപി പോലുള്ള കക്ഷികൾ കൂടുതൽ 'പ്രൊഫഷനലിസം' നേടികഴിഞ്ഞത് കൊണ്ട് തന്നെ രംഗം ഇപ്പോഴും സജീവമാണ്. നിയമസഭയിൽ 'തലയെണ്ണുന്നതിന് 'മുൻപ് കൂറുമാറ്റത്തിന് വശംവദരാകാതിരിക്കാൻ സാമാജികരെയും കൂട്ടി റിസോർട്ടുകളിൽ അഭയം തേടുന്ന പ്രവണതയും അടുത്ത കാലത്ത് കർണാടകയിലും, രാജസ്ഥാനിലും മധ്യപ്രദേശിലുമൊക്കെ ധാരാളം കണ്ടുകഴിഞ്ഞു. ഇതൊക്കെ സാധാരണ വോട്ടർമാരിൽ സൃഷ്ടിക്കുന്ന ആകുലതകൾ നമ്മുടെ പാർലിമെന്ററി ജനാധിപത്യ സംവിധാനത്തിന്മേൽ കരിനിഴൽ വീഴ്ത്തുന്നതിന് ഇടയാക്കരുത്.
സ്വതന്ത്രമായി, ഭയരഹിതമായി വോട്ട് ചെയ്യുക എന്നത് പോലെത്തന്നെ ഉറപ്പു വരുത്തുന്നതാവണം വോട്ട് നേടി ജയിക്കുന്ന വ്യക്തി വഹിക്കുന്ന രാഷ്ട്രീയാ ദർശത്തിന്റെ സ്ഥിരതയും. അത്, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങളാൽ മാറ്റപ്പെടാനാവുമോ? കൂറുമാറ്റ നിരോധന നിയമത്തിന്, കൂറുമാറ്റം പൂർണമായും തടയുന്നതിനാവശ്യമായ ഭേദഗതികൾ ഇനിയുമാവാം. ഇന്ത്യൻ ജനാധിപത്യത്തിന് അടിയന്തരാവസ്ഥ ഏൽപ്പിച്ച കളങ്കത്തിന് സമം തന്നെയല്ലേ ഗോവയിലെയും, കർണാടകയിലെയും, മധ്യ പ്രദേശിലെയും, പോണ്ടിച്ചേരിയിലെയു മൊക്കെ കഴിഞ്ഞ കാലങ്ങളിലെ എം എൽ എ മാരെ കൂറുമാറ്റിയുള്ള ഭരണ പിടുത്തം ?